
ദുബായ്: 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന് കെനിയയില്‍ നിന്നുള്ള അന്ന ഖബാലെ ദുബ അര്‍ഹയായി. അന്താരാഷ്ട്ര നഴ്‍സസ് ദിനത്തില്‍ ദുബായില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഡോ. ആസാദ് മൂപ്പന്‍, അലീഷ മൂപ്പന്‍, ടി.ജെ. വില്‍സണ്‍ എന്നിവരുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ പുരസ്‌കാരം സമ്മാനിച്ചു.
184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരുമായി മത്സരിച്ചാണ് അന്ന ഖബാലെ ദുബ വിജയിയായത്. അവാര്‍ഡിന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 ഫൈനലിസ്റ്റുകളെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകകളിലൊന്നായ 250,000 യു.എസ് ഡോളര്‍ ജേതാവിന് സമ്മാനിക്കുന്ന ഈ അവാര്‍ഡ്, ആരോഗ്യ പരിചരണ രംഗത്തെ മികച്ച സംഭാനകള്‍ക്കുള്ള സുപ്രധാന അവാര്‍ഡുകളിലൊന്നാണിത്. ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ നഴ്സുമാരുടെ സംഭാവനകളെ ആഘോഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന ഈ ചടങ്ങില്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വീഡിയോ സന്ദേശത്തിലൂടെ സദസിനെ അഭിസംബോധന ചെയ്തു.
ദുബായിലെ അറ്റ്ലാന്റിസ് ദി പാമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് വിജയിയെ പ്രഖ്യാപിച്ചത്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും, എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും, ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അവാര്‍ഡ് സമ്മാനിച്ചു.
യുഎഇ ക്യാബിനറ്റ് അംഗവും ആരോഗ്യ-പ്രതിരോധ മന്ത്രിയും, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അഫയേഴ്‍സ് മന്ത്രിയുമായ അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ അല്‍ അമീരി, ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ അവാദ് സഗീര്‍ അല്‍ കെത്ബി, ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍ സിഇഒ ഡോ. അമര്‍ അഹമ്മദ് ഷെരീഫ്, ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദ്രായി, ദുബായ് കെയര്‍സ് സിഇഒ ഡോ. താരിഖ് അല്‍ ഗുര്‍ഗ്, മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, വിഐപികള്‍, യുഎഇയില്‍ നിന്നും വിദേശത്തു നിന്നുമുള്ള പ്രശസ്ത വ്യക്തികള്‍, 600 ഡെലിഗേറ്റുകള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ മികച്ച 10 ഫൈനലിസ്റ്റുകളെ ഏപ്രില്‍ 26ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഫൈനലിസ്റ്റു പൊതു വോട്ടിങ് പ്രക്രിയയ്ക്ക് വിധേയരാക്കുകയും, ഗ്രാന്‍ഡ് ജൂറി അന്തിമ വിലയിരുത്തല്‍ നടത്തുകയും ചെയ്തു. മറ്റ് ഒന്‍പത് ഫൈനലിസ്റ്റുകള്‍ക്കുള്ള സമ്മാനത്തുകയും ചടങ്ങില്‍ കൈമാറി.
മുന്‍ മിസ് ടൂറിസം കെനിയ ആയിരുന്ന അന്ന ഖബാലെ ദുബ, തന്റെ ഗ്രാമത്തില്‍ നിന്ന് ബിരുദം നേടിയ ആദ്യത്തെ വനിതയും, സ്വന്തം കുടുംബത്തില്‍ നിന്നും വിദ്യാഭ്യാസം കരസ്ഥമാക്കിയ ഏക പെണ്‍കുട്ടിയുമാണ്. ഖബാലെ ദുബ ഫൗണ്ടേഷനിലൂടെ അവര്‍ നടത്തിയ ധീരമായ പരിശ്രമങ്ങളിലൂടെ, സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദവും, നേരത്തെയുള്ള വിവാഹങ്ങളും കുറച്ചുകൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചു. 2020ല്‍, അവരുടെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഏറ്റവും സ്വാധീനമുള്ള 100 യുവ ആഫ്രിക്കന്‍ വ്യക്തിത്വങ്ങളുടെ പട്ടികയിലും അന്ന ഖബാലെ ദുബ ഇടം നേടി.
അഭിമാനകരമായ ഈ അവാര്‍ഡ് നേടാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം അന്ന ഖബാലെ ദുബ പറഞ്ഞു. ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്ക് അംഗീകാരമേകുന്ന ഒരു വേദി ഒരുക്കുന്ന ഈ അവാര്‍ഡിനെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ തന്നെ അതിന് അപേക്ഷിക്കാന്‍ ഏറെ ആവേശത്തോടെ ഞാനും മുന്നോട്ടുവരികയായിരുന്നു. വിജയിയായി പ്രഖ്യാപിക്കപ്പെട്ടത് കേള്‍ക്കുമ്പോള്‍ ഇത് വലിയ ഒരു ബഹുമതിയായി കാണുന്നു. എന്റെ ജീവിത കഥ പറയാന്‍ ഈ അവസരം നല്‍കിയതില്‍ ജൂറി അംഗങ്ങള്‍ക്കും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ട രോഗികള്‍ക്കും, കുടുംബത്തിനും, സഹപ്രവര്‍ത്തകര്‍ക്കും ഈ യാത്രയില്‍ പിന്തുണച്ച എല്ലാ ഓരോരുത്തര്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായും അന്ന ഖബാലെ ദുബ കൂട്ടിച്ചേര്‍ത്തു.
'പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് ജേതാവായ അന്ന ഖബാലെ ദുബക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്തമാക്കി. ആരോഗ്യ പരിചരണ മേഖലയ്ക്കും, നഴ്സിങ്ങ് സമൂഹത്തിനും അന്ന ഖബാലെ നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. അന്ന ഖബാലെയുടെ ജീവിത കഥ അനേകമാളുകള്‍ക്ക് പ്രചോദനമാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
'ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന് ആഗോളതലത്തില്‍ ലഭിച്ച മികച്ച പ്രതികരണം വലിയ സംതൃപ്തി നല്‍കുന്നു. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുള്ള ഒരു ഉദ്യമമായി ആരംഭിച്ച ഈ അവാര്‍ഡ് ഇപ്പോള്‍ അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നതിനൊപ്പം, സമൂഹത്തിലും നഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കാന്‍ പ്രാത്സാഹനമേകുന്ന ഒരു വലിയ പ്രസ്ഥാനമായും ഉയര്‍ന്നുവന്നിരിക്കുകയാണ്. അവാര്‍ഡിന്റെ അടുത്ത പതിപ്പിനായി ഞങ്ങള്‍ കാത്തിരിക്കുമ്പോള്‍, കൂടുതല്‍ നഴ്സുമാര്‍ അവരുടെ കഥകള്‍ പങ്കുവെക്കാനും, യുവാക്കളെ നഴ്സിങ്ങ് കരിയറിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനും ഈ ഉദ്യമത്തിന് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ നഴ്സുമാര്‍ക്കും പറയാനുള്ളത് അവിശ്വസനീയമായ കഥകളാണ്, സേവന സന്നദ്ധതയുടെ ഈ കഥകള്‍ ലോകത്തിന് മുന്നില്‍ ആഘോഷിക്കാനും, അവതരിപ്പിക്കാനും ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പോലുള്ള ഒരു വേദി ഒരുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. രോഗികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പരിമിതികളില്ലാത്ത സേവനം കാഴ്ചവെക്കുന്ന നഴ്‌സിങ്ങ് സമൂഹത്തിന്റെ സാന്നിധ്യമില്ലാത്ത ഒരു ദിവസം പോലും ആരോഗ്യ പരിചരണ സേവന രംഗത്ത് സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ സന്ദേശത്തോട് ചേര്‍ന്നുനിന്നുകൊണ്ടാണ് ഈ ഉദ്യമം യഥാര്‍ത്ഥ്യമാക്കിയിരിക്കുന്നതെന്നും അലീഷ മൂപ്പന്‍ വ്യക്തമാക്കി.
ബാക്കിയുള്ള ഒന്‍പത് ഫൈനലിസ്റ്റുകളായ, കെനിയയില്‍ നിന്നുള്ള ദിദ ജിര്‍മ ബുള്ളെ, യു.കെ സ്വദേശിയായ ഫ്രാന്‍സിസ് മൈക്കല്‍ ഫെര്‍ണാണ്ടോ, യുഎഇയില്‍ നിന്നുള്ള ജാസ്മിന്‍ മുഹമ്മദ് ഷറഫ്, യു.കെയില്‍ നിന്നുള്ള ജൂലിയ ഡൊറോത്തി ഡൗണിംഗ്, ഇന്ത്യയില്‍ നിന്നുള്ള ലിന്‍സി പടിക്കാല ജോസഫ്, ഇന്ത്യയില്‍ നിന്നും തന്നെയുള്ള മഞ്ജു ദണ്ഡപാണി, ഓസ്ട്രേലിയയില്‍ നിന്നുള്ള മാത്യു ജെയിംസ് ബോള്‍, യുഎസില്‍ നിന്നുള്ള റേച്ചല്‍ എബ്രഹാം ജോസഫ്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വൈസ് മുഹമ്മദ് ഖറാനി എന്നിവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ