മലയാളി സാമൂഹിക പ്രവർത്തകൻ ബഹ്റൈനിൽ കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Jul 16, 2020, 11:00 AM IST
Highlights

കൊവിഡ് കാരണം ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കുന്ന പ്രവര്‍ത്തനത്തില്‍ നിരതനായിരുന്നു. വിവിധ ലേബര്‍ ക്യാമ്പുകളിലായി 1600 തൊഴിലാളികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചു. ഇതിനിടെയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 

മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട അടുര്‍ ആനന്ദപ്പള്ളി സാം സാമുവേല്‍ (51) ആണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ചുമയെ തുടര്‍ന്ന് ജൂണ്‍ 11 ന് നടത്തിയ ടെസ്റ്റിലാണ് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്. പിറ്റേ ദിവസം തന്നെ ബി.ഡി.എഫ് ആശുപത്രിയിലേക്ക് മാറ്റി ചികിസ തുടങ്ങിയെങ്കിലും ന്യൂമോണിയ ഗുരുതരമായി. 

സമൂഹിക പ്രവര്‍ത്തകനായ സാം ബഹ്റൈനിലെ കാരുണ്യ-സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അദ്ദേഹം മുന്‍കൈയെടുത്ത് രൂപീകരിച്ച സബര്‍മതി കള്‍ച്ചറല്‍ ഫോറത്തിന്റെ, കൊവിഡ് കാരണം ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കുന്ന പ്രവര്‍ത്തനത്തില്‍ നിരതനായിരുന്നു. വിവിധ ലേബര്‍ ക്യാമ്പുകളിലായി 1600 തൊഴിലാളികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചു. ഇതിനിടെയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായ സാം 25 വര്‍ഷമായി പ്രവാസലോകത്തുണ്ട്.  ഭാര്യ : സിസിലി സാം, മക്കള്‍ : സിമി സാറ സാം, സോണി സാറ സാം

കൊവിഡ് ബാധിച്ച് ബഹ്‌റൈനില്‍ മരിച്ച മലയാളികളുടെ എണ്ണം ഇതോടെ നാലായി. ആകെ 117 പേരാണ് മരിച്ചത്. നിലവില്‍ 4123 പേര്‍ രാജ്യത്ത് രോഗബാധിതരാണ്. ജനസംഖ്യയുടെ 40 ശതമാനം പേരെ ടെസ്റ്റ് ചെയ്ത കഴിഞ്ഞ ബഹ്‌റൈന്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വളരെ മുന്നിലാണ്. ഇതുവരെ 30,320 പേര്‍ രോഗ വിമുക്തി നേടി.

click me!