
റിയാദ്: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ദമ്മാം കെ.എം.സി.സി നേതാവുമായ കബീർ കൊണ്ടോട്ടി (52) നിര്യാതനായി. ഇന്ന് വൈകിട്ട് ആറോടെ കൊണ്ടോട്ടിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വവസതിയിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ദമ്മാമിൽ ബിസിനസ് രംഗത്തും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. പ്രവാസത്തിനിടയിൽ മരണപ്പെട്ട ഒട്ടേറെ പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും നിയമനടപടികൾ പൂർത്തിയാക്കി സൗദിയിൽ മറവു ചെയ്യാനും കബീർ കൊണ്ടോട്ടി മുൻപന്തിയിൽ നിന്നിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിന് വലിയ ഞെട്ടലുണ്ടാക്കി.
നിലവിൽ സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറിയായും മാപ്പിള കലാ അക്കാദമി ദമ്മാം ചാപ്റ്റർ പ്രസിഡൻറായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ മുൻ പ്രസിഡൻറ് കൂടിയായിരുന്നു അദ്ദേഹം. കൊണ്ടോട്ടി പാലക്കോടൻ മുഹമ്മദ്-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഹസീനയാണ് ഭാര്യ. ഫർഹാൻ, ഫർഹാന, ഫർഹ, ഫരിഹ എന്നിവർ മക്കളാണ്. കബീർ കൊണ്ടോട്ടിയുടെ നിര്യാണത്തിൽ കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളും ദമ്മാമിലെ വിവിധ പ്രവാസി സംഘടനകളും അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് കൊണ്ടോട്ടി കോടങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam