
കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകരെയും പ്രധാന മാനേജ്മെന്‍റ് ഉദ്യോഗസ്ഥരെയും ആകർഷിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്. 15 വർഷം വരെ കാലാവധിയുള്ള പ്രത്യേക റെസിഡൻസി അനുവദിക്കുന്ന പുതിയ സംവിധാനമാണ് പ്രഖ്യാപിച്ചത്. ഔദ്യോഗിക ഗസറ്റായ കുവൈത്ത് ടുഡേയിൽ പ്രസിദ്ധീകരിച്ച മന്ത്രിസഭാ തീരുമാനം നമ്പർ 651/2026 പ്രകാരമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
നേരിട്ടുള്ള വിദേശ നിക്ഷേപ പ്രോത്സാഹന നിയമത്തിന്‍റെ പരിധിയിൽ വരുന്ന നിക്ഷേപ സ്ഥാപനങ്ങളുടെ ഉടമകൾ, പങ്കാളികൾ, മാനേജർമാർ, ഉന്നത ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് 15 വർഷം വരെ റെസിഡൻസി അനുവദിക്കാം. അപേക്ഷിക്കുന്ന സ്ഥാപനത്തിന് ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് പ്രൊമോഷൻ അതോറിറ്റി നൽകുന്ന സാധുവായ നിക്ഷേപ ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ സ്ഥാപനത്തിന് കുറഞ്ഞത് 50 ലക്ഷം കുവൈത്തി ദിനാർ നിക്ഷേപവും 10 ലക്ഷം ദിനാർ മൂലധനവും ഉണ്ടായിരിക്കണം.
എല്ലാ രേഖകളും സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തി ദിവസത്തിനകം അപേക്ഷയിൽ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിക്ഷേപ സ്ഥാപനം പ്രവർത്തനക്ഷമമായി തുടരുകയും എല്ലാ നിബന്ധനകളും പാലിക്കുകയും ചെയ്യുന്നിടത്തോളം റെസിഡൻസി പുതുക്കി നൽകും. വ്യാജ രേഖകൾ സമർപ്പിക്കൽ, നിക്ഷേപ പ്രവർത്തനങ്ങൾ നിർത്തിവെക്കൽ, നിയമലംഘനങ്ങൾ, അഴിമതി കേസുകളിലെ അന്തിമ ശിക്ഷ എന്നിവയുണ്ടായാൽ റെസിഡൻസി റദ്ദാക്കാനും വ്യവസ്ഥയുണ്ട്. റെസിഡൻസി കാലാവധി അവസാനിച്ചവർക്കും കുവൈത്തിൽ 90 ദിവസം വരെ തുടരാൻ അനുമതി ലഭിക്കും. പ്രത്യേക സാഹചര്യങ്ങളിൽ ഇത് 180 ദിവസം വരെ നീട്ടാനും സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam