കുവൈത്തില്‍ രണ്ടര മാസത്തിനിടെ 2,200 വിദേശികളെ നാടുകടത്തി

By Web TeamFirst Published Mar 13, 2019, 10:04 AM IST
Highlights

2019 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ  പ്രതിദിനം ശരാശരി 27ലധികം വിദേശികളെ നാടുകടത്തിയതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത്. ഏഷ്യക്കാരാണ് പട്ടികയിൽ ഒന്നാമത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഈ വർഷം മാത്രം നാടുകടത്തിയത് 2,200 വിദേശികളെ.  ഇഖാമ പരിശോധനയിൽ പിടിയിലായവരും, ക്രിമിനൽ കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷിച്ചവരും ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. അറബ് വംശജരും ഏഷ്യക്കാരുമാണ് നടുകടത്തപ്പെട്ടതിൽ ഭൂരിഭാഗവും.

2019 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ  പ്രതിദിനം ശരാശരി 27ലധികം വിദേശികളെ നാടുകടത്തിയതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത്. ഏഷ്യക്കാരാണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യ, ഈജിപ്ത് ,ഫിലിപ്പൈൻസ്, എത്യോപ്യ, ബംഗ്ലാദേശ്, ശ്രീലങ്ക. എന്നീ  രാജ്യക്കാരാണ് ഭൂരിപക്ഷം.  താമസ നിയമലംഘനം, മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള  ക്രിമിനൽ കുറ്റങ്ങൾ, ഗുരുതരമായ ഗതാഗതനിയമലംഘനം,സാമ്പത്തിക തട്ടിപ്പുകൾ  എന്നിവയുടെ പേരിലാണ് കൂടുതൽ പേരെയും നാടുകടത്തിയത്.

വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. താമസകാര്യവകുപ്പിന്റെ  കണക്കുപ്രകാരം കഴിഞ്ഞ വർഷം 17,000 വിദേശികളെയും 2017ൽ 29,000 പേരെയുമാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയത്. താമസ, തൊഴിൽ നിയമലംഘകരിൽ വലിയൊരു വിഭാഗം പൊതുമാപ്പ് കാലത്ത് തിരിച്ചുപോയത് നാടുകടത്തപ്പെട്ടവരുടെ  എണ്ണം കുറയാൻ കാരണമാകുമെന്നാണ് കണക്കുകൂട്ടൽ.

click me!