വിദേശത്ത് കഴിയുന്ന സ്വദേശികളെ തിരിച്ചെത്തിച്ച ശേഷം കുവൈത്തിൽ പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് പഠിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് വ്യക്തമാക്കി.
കുവൈത്ത്: കുവൈത്തിൽ കർഫ്യൂ സമയം പതിനാറ് മണിക്കൂറായി വർദ്ധിപ്പിച്ചു. വൈകിട്ട് നാല് മുതൽ രാവിലെ എട്ട് മണി വരെയാണ് പുതിയ കർഫ്യൂ സമയം. നിലവിൽ വൈകിട്ട് അഞ്ച് മുതൽ രാവിലെ ആറ് വരയായിരുന്നു കർഫ്യൂ. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ആണ് മന്ത്രിസഭയുടെ തീരുമാനം. റംസാൻ മാസം കഴിയുന്നതുവരെ പൊതുഅവധി നീട്ടാനും തീരുമാനമായി.
വിദേശത്ത് കഴിയുന്ന സ്വദേശികളെ തിരിച്ചെത്തിച്ച ശേഷം കുവൈത്തിൽ പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് പഠിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് വ്യക്തമാക്കി. മെയ് ഏഴോടെ വിദേശത്തുള്ള മുഴുവൻ സ്വദേശികളെയും തിരിച്ചെത്തിക്കുകയാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.
കുവൈത്തിൽ ഇന്നലെ ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് പേർ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. അവസാനം പുറത്തുവന്ന കണക്ക് പ്രകാരം കുവൈത്തിൽ കൊവിഡ് മരണം ഒമ്പതായി. 80 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 80 പേരിൽ 47 പേരും ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം 1995 ആയി.
നിലവിൽ കുവൈത്തിൽ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1132 ആയി. ചികിത്സയിൽ ഉണ്ടായിരുന്ന 367 പേർ രോഗമുക്തി നേടി. തീവ്രപരിചരണ വിഭാഗത്തിൽ ഉള്ള 39 പേരിൽ 26 പേർ ഗുരുതരാവസ്ഥയിലാണന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ട ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ അവസാനിച്ചു.
പാസ്പോർട്ട് ഉണ്ടങ്കിലും വിസ കാലാവധി അവസാനിച്ച അയ്യായിരത്തോളം ആളുകൾ ഇതുവരെ അവസരം പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പൊതുമാപ്പ് ഉപയോഗിക്കുന്നവരെ കുവൈത്ത് സർക്കാർ സൗജന്യമായി നാട്ടിലെത്തിക്കും. എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെ അനുകൂല തീരുമാനം അറിയിച്ചിട്ടില്ല. പൊതുമാപ്പ് ഉപയോഗിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സർക്കാർ വ്യക്തമാക്കി.