
കുവൈത്ത് സിറ്റി: നിർമ്മാണ കരാറുകൾ ഏറ്റെടുത്ത് ലക്ഷക്കണക്കിന് ദിനാർ തട്ടിയെടുത്ത് മുങ്ങിയ അറബ് പ്രവാസിക്ക് കുവൈത്ത് യാത്രാ വിലക്ക് ഏർപ്പെടുത്തി. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും യാത്രാ വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തത്. ഒരു നിർമ്മാണ കമ്പനിയിൽ നിന്ന് 1,14,000 കുവൈത്ത് ദിനാർ തട്ടിയെടുത്തു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. രണ്ട് പ്ലോട്ടുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്ലാസ്റ്ററിംഗ്, പെയിന്റിംഗ്, ടൈലിംഗ് ജോലികൾക്കായാണ് ഇയാൾ കരാർ ഒപ്പിട്ടിരുന്നത്. സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയുടെ പരാതി പ്രകാരം, ആദ്യ കരാറിൽ 70,000 ദിനാറും രണ്ടാമത്തെ കരാറിൽ 44,000 ദിനാറും ഇയാൾ കൈപ്പറ്റിയിരുന്നു.
എന്നാൽ ജോലിയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രം പൂർത്തിയാക്കിയ ശേഷം ബാക്കി തുകയുമായി ഇയാൾ മുങ്ങുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 1978-ൽ ജനിച്ച പ്രതി നിലവിൽ കുവൈത്തിൽ തന്നെയുള്ളതായി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരശേഖരണ സംവിധാനം വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ഫർവാനിയ മേഖലയിലാണ് താമസിച്ചിരുന്നത്. എന്നാൽ പോലീസ് അവിടെ എത്തിയപ്പോഴേക്കും താമസ്ഥലം ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അധികൃതർ. വിശ്വാസവഞ്ചന കാണിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിലായാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam