ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞ പ്രവാസികള്‍ക്കും മടങ്ങിവരാമെന്ന് കുവൈത്ത്

By Web TeamFirst Published Aug 18, 2020, 8:36 AM IST
Highlights

റെസിഡന്‍സ് പെര്‍മിറ്റിന് സാധുതയുണ്ടായിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായി പ്രവാസികളെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കാനാണ് തീരുമാനം.  കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത് സംബന്ധിച്ച തീരുമാനമെടുത്ത ശേഷമാണ് കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ്  പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 

കുവൈത്ത് സിറ്റി: തുടര്‍ച്ചയായ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞ പ്രവാസികള്‍ക്കും മടങ്ങി വരാമെന്ന് കുവൈത്ത്. കുവൈത്തിലെ ഡയറക്ട്റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. 2019 സെപ്‍തംബര്‍ ഒന്നിന് ശേഷം കുവൈത്തില്‍ നിന്ന് പുറത്തുപോയ പ്രവാസികള്‍ക്ക്, അവര്‍ രാജ്യത്തിന് പുറത്ത് തങ്ങിയ കാലയളവ് പരിഗണിക്കാതെ തന്നെ മടങ്ങിവരാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

റെസിഡന്‍സ് പെര്‍മിറ്റിന് സാധുതയുണ്ടായിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായി പ്രവാസികളെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കാനാണ് തീരുമാനം.  കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത് സംബന്ധിച്ച തീരുമാനമെടുത്ത ശേഷമാണ് കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ്  പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാധാരണയായി ആറ് മാസത്തിലധികം തുടര്‍ച്ചയായി രാജ്യത്തിന് പുറത്ത് കഴിഞ്ഞാല്‍ വിസ റദ്ദാവും. അതല്ലെങ്കില്‍ ഇങ്ങനെ രാജ്യത്തിന് പുറത്ത് കഴിയാനുള്ള പ്രത്യേക അനുമതി ഹാജരാക്കണം. എന്നാല്‍ കൊവിഡ് പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞവര്‍ക്കും മടങ്ങി വരാനുള്ള അനുമതി നല്‍കുന്നത്.

click me!