
കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം അത്യാധുനിക പട്രോൾ വാഹനങ്ങൾ ഏറ്റുവാങ്ങി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിന്‍റെ സാന്നിധ്യത്തിലാണ് വാഹനങ്ങളുടെ കൈമാറ്റ ചടങ്ങ് നടന്നത്. പ്രമുഖ വാഹന വിതരണക്കാരായ അലി അൽഗാനിം ആൻഡ് സൺസ് കമ്പനി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നൽകിയതാണ് ഈ ആധുനിക ബിഎംഡബ്ല്യു വാഹനങ്ങൾ.
മന്ത്രിസഭയുടെ പ്രത്യേക അംഗീകാരം ലഭിച്ച ശേഷമാണ് ഈ വാഹനങ്ങൾ പൊലീസ് സേനയുടെ ഭാഗമായത്. രാജ്യത്തെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക, പട്രോളിംഗ് വിഭാഗത്തിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, പൊതുജന സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പുതിയ വാഹനങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം സർക്കാർ സംവിധാനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള മികച്ച സഹകരണത്തിന്‍റെ ഉദാഹരണമാണ് ഈ നീക്കമെന്ന് ശൈഖ് ഫഹദ് അൽ-യൂസഫ് പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷാ പ്രവർത്തനങ്ങളിൽ സ്വകാര്യ കമ്പനികൾ നൽകുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. പൊതുതാൽപ്പര്യം മുൻനിർത്തിയും ക്രമസമാധാനം ഉറപ്പുവരുത്തിയും പ്രവർത്തിക്കാൻ പുതിയ വാഹനങ്ങൾ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അടുത്തിടെ കുവൈത്ത് പൊലീസ് കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് പട്രോൾ വാഹനങ്ങളും നിരത്തിലിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ആധുനിക വാഹനങ്ങൾ സേനയുടെ ഭാഗമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam