
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ചരിത്രപ്രസിദ്ധമായ അൽ മുബാറക്കിയ മാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന 'വിമൻസ് മാർക്കറ്റ്' അഥവാ സ്ത്രീകളുടെ ചന്ത രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ പരമ്പരാഗത വിപണികളിലൊന്നായി കണക്കാക്കപ്പെടുന്നു. കുവൈത്തിന്റെ വാണിജ്യ ചരിത്രത്തിൽ വേരുകളുള്ള ഈ പ്രദേശം ഇന്നും അതിന്റെ തനിമ നിലനിർത്തുന്ന അപൂർവ്വം ഇടങ്ങളിലൊന്നാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഈ വിപണി സജീവമാകുന്നത്. അക്കാലത്ത് കുവൈത്തി വനിതകൾ ഇടുങ്ങിയ ഇടവഴികളിൽ നിലത്തോ നേർത്ത തുണികൾ വിരിച്ചോ തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വിൽപ്പന നടത്തിയിരുന്നത്. ഉപഭോക്താക്കളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്ന ഈ തെരുവുകൾ പിൽക്കാലത്ത് കുവൈത്തിന്റെ സാംസ്കാരിക അടയാളമായി മാറി.
കുവൈത്തി വനിതകൾക്ക് നിത്യോപയോഗ സാധനങ്ങളും കരകൗശല ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ വിൽക്കുന്നതിന് ഒരു പ്രത്യേക ഇടം ഒരുക്കുക എന്നതായിരുന്നു ഈ വിപണിയുടെ പ്രധാന ലക്ഷ്യം. പഴയകാലത്തെ പുരുഷാധിപത്യമുള്ള വാണിജ്യ സമൂഹത്തിൽ സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം നൽകുന്നതിനും ഈ മാർക്കറ്റ് വലിയ പങ്കുവഹിച്ചു. വിൽപ്പനക്കാരും വാങ്ങുന്നവരും ഭൂരിഭാഗവും സ്ത്രീകളായതിനാലാണ് ഇതിന് 'സ്ത്രീകളുടെ ചന്ത' എന്ന പേര് ലഭിച്ചത്. കുവൈത്തിന്‍റെ ജനകീയ സ്മരണകളിൽ വർഷങ്ങളായി ഈ പേര് ആഴത്തിൽ പതിഞ്ഞുകിടക്കുന്നു. പഴമയും പുതുമയും ഒത്തുചേരുന്ന ഈ വിപണി കുവൈത്തിന്‍റെ സാമൂഹിക ചരിത്രത്തിലേക്കുള്ള ഒരു പ്രധാന കണ്ണിയായി ഇന്നും നിലകൊള്ളുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam