
കുവൈത്ത് സിറ്റി: തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക് വിട ചൊല്ലി കുവൈത്ത്. അന്തരിച്ച മുന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം. സുലൈബിക്കാത്ത് ഖബര്‍സ്ഥാനില്‍ ഞായറാഴ്ച രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം ഖബറടക്കി. അല്‍ സബാഹ് രാജകുടുംബവും കുവൈത്ത് ഭരണ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്.
സംസ്കാര ചടങ്ങ് അടുത്ത ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമായാണ് ചുരുക്കിയത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മൃതദേഹം എത്തിച്ചു. മയ്യിത്ത് നമസ്കാരത്തില്‍ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു.
പുതിയ അമീര്‍ ശൈഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമദ് നവാഫ് അല്‍ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, മന്ത്രിമാര്‍, മക്കള്‍, സഹോദരങ്ങള്‍, രാജ കുടുംബത്തിലെ പ്രമുഖര്‍ തുടങ്ങിയവര്‍ നമസ്കാരത്തിൽ പങ്കെടുത്തു. മറ്റു ഗൾഫ് രാജ്യങ്ങളിലെ പള്ളികളിലും ഉച്ചയ്ക്ക് ളുഹർ നമസ്കാരത്തിനു ശേഷം മയ്യിത്ത് നമസ്കാരം നടന്നു.
ഇന്നും നാളെയും കുടുംബത്തെ നേരിട്ട് കണ്ടു അനുശോചനം അറിയിക്കാൻ അവസരം നൽകും. അതേസമയം അമീറിന്റെ മരണത്തിൽ ലോകരാജ്യങ്ങളുടെയും നേതാക്കളുടെയും അനുശോചനം പ്രവഹിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ ആവശ്യങ്ങൾക്കൊപ്പം പലസ്തീന്റെ അവകാശങ്ങൾക്ക് കൂടി വേണ്ടി നിലകൊണ്ട നേതാവിനെ ആണ് നഷ്ടമായത് എന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam