ഇരുനൂറിന്റെ നിറവിൽ ലുലു; തിരുവനന്തപുരത്ത് അടക്കം മൂന്ന് മാളുകള്‍ അവസാന ഘട്ടത്തില്‍

By Web TeamFirst Published Feb 8, 2021, 2:08 PM IST
Highlights

മലയാളികൾക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രയാണമാണ് ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ നേതൃത്വത്തിൽ ലുലു നടത്തുന്നത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ദീർഘവീക്ഷണവും കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമുദ്ര പതിപ്പിക്കുകയാണ് എം.എ.യൂസഫലി എന്ന നാട്ടികക്കാരൻ.

അബുദാബി: ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ  ലുലു ഗ്രൂപ്പ് കോവിഡ് വെല്ലുവിളികളുടെ കാലത്തും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. തൊണ്ണൂറുകളിൽ ഗൾഫ് യുദ്ധ തലത്തിന്റെ വെല്ലുവിളികൾക്കിടയിൽ ആരംഭിച്ച സൂപ്പർമാർക്കറ്റ്  ശൃംഖലയിൽ നിന്ന് 2000 നവംബറിൽ ദുബായിൽ ഗിസൈസിൽ ആദ്യ ഹൈപ്പർമാർക്കറ്റ് പിന്നിട്ട് ഇന്ന് അതിന്റെ എണ്ണം ഇരുനൂറ് തികഞ്ഞിരിക്കുകയാണ്.

മലയാളികൾക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രയാണമാണ് ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ നേതൃത്വത്തിൽ ലുലു നടത്തുന്നത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ദീർഘവീക്ഷണവും കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമുദ്ര പതിപ്പിക്കുകയാണ് എം.എ.യൂസഫലി എന്ന നാട്ടികക്കാരൻ.

ആ മഹത്തായ പ്രയാണത്തിൽ മഹത്തായ ഒരു നാഴികക്കല്ല് ഈജിപ്ത് തലസ്ഥാനമായ കെയ്റോവിൽ ലുലു പിന്നിടുകയാണ്. ഗ്രൂപ്പിന്റെ ഇരുനൂറാമതും ഈജിപ്തിലെ മൂന്നാമത്തെതുമായ ഹൈപ്പർമാർക്കറ്റ് ഈജിപ്ത് ആഭ്യന്തര വ്യാപാര-പൊതുവിതരണ വകുപ്പ് മന്ത്രി ഡോ. അലി മൊസെഹ്ലി  കെയ്റോ അഞ്ചാം സെറ്റിൽമെന്റിലെ പാർക്ക് മാളിൽ ഉദ്ഘാടനം ചെയ്തപ്പോൾ അത് ലുലുവിന്റെ വളർച്ചയുടെ ഒരു പുതിയ അധ്യായത്തിനും തുടക്കം കുറിച്ചു.
"

എളിയ രീതിയിൽ ആരംഭിച്ച് ഇരുനൂറാമത് ഹൈപ്പർ മാർക്കറ്റിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രധാന്യമുള്ളതാണ്. മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ രംഗത്ത് നിർണ്ണായകമായ ഒരു പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഈ അവസരത്തിൽ ജി.സി.സി.യിലെയും മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളോടും മറ്റ് അധികൃതരോടും നന്ദി പറയുന്നു.

കൂടാതെ തങ്ങളെ ഈ നിലയിൽ എത്തിക്കുന്നതിന് കാരണക്കാരായ മലയാളികളടക്കമുള്ള ഉപഭോക്താക്കളോടും ഈ അവസരത്തിൽ നന്ദി പറയുന്നു. ഉപഭോക്തക്കളുടെ സഹകരണമില്ലെങ്കിൽ ഈ നിലയിലുള്ള വളർച്ച ഒരിക്കലും സാധ്യമാകില്ലായിരുന്നു. വിവിധ രാജ്യങ്ങളിൽ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും. അത് കൂടാതെ ഇ-കൊമേഴ്സ് പ്രവർത്തനങ്ങൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് ശക്തിപ്പെടുത്തുമെന്നും യൂസഫലി പറഞ്ഞു.  ഇന്ന് 27,000 ലധികം മലയാളികൾ ഉൾപ്പെടെ 58,000 ത്തോളം ആളുകൾ വിവിധ രാജ്യങ്ങളിൽ ലുലുവിൽ ജോലി ചെയ്യുന്നു. യു.എസ്, യു.കെ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നിവയുൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങളിൽ സ്വന്തമായി സംഭരണ കേന്ദ്രങ്ങളും ലുലുവിനുണ്ട്.
"

കേരളത്തിലേക്കും പ്രവർത്തനം വ്യാപിപിക്കാൻ ഒരുങ്ങുകയാണ് ലുലു. കോട്ടയം, തൃശ്ശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട് പോകുകയാണ്. അത് കൂടാതെ  കളമശ്ശേരിയിലെ  ഭക്ഷ്യസംസ്കരണ കേന്ദ്രം,  കൊച്ചിയിലെ  മത്സ്യസംസ്കര കേന്ദ്രം എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.  തിരുവനന്തപുരം, ബാഗ്ലൂർ, ലക് നോ എന്നിവിടങ്ങളിലെ ലുലു മാൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

click me!