
റിയാദ്: ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന്‍ ദാമോദരന്‍ (69) ആണ് റിയാദിലെ അമീർ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 30 വര്‍ഷമായി റിയാദ് നസീമിലെ സ്വകാര്യ സ്‌കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ഇഖാമ പുതുക്കാതെയും ശമ്പളം ലഭിക്കാതെയുമായി. ഇതോടെ ഇദ്ദേഹം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിൽ പോയി. ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയത്.
നേരത്തെ പരിചയമുള്ള സൗദി പൗരന്റെ വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ അറ്റകുറ്റപണിക്കായി പോയപ്പോഴാണ് ദുരന്തമുണ്ടായത്. മൂന്നാം നിലയിലായിരുന്നു ടാങ്ക്. ഇവിടെ നിന്ന് അദ്ദേഹം കാലുവഴുതി താഴേക്ക് വീണു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മാര്‍ച്ച് 23-നായിരുന്നു സംഭവം. അബോധാവസ്ഥയിൽ തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് മരിച്ചത്. അമീർ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, സുഫ്യാന്‍, ബന്ധുവായ സതീഷ് എന്നിവര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam