12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളിക്ക് ഒടുവില്‍ മടങ്ങാനായത് ജീവനറ്റ ശരീരമായി

By Web TeamFirst Published Jan 30, 2023, 2:42 PM IST
Highlights

ആറു വർഷങ്ങൾക്ക് മുമ്പ് മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാന്‍ എയർപോർട്ടില്‍ എത്തിയപ്പോള്‍ സ്‌പോൺസര്‍ നൽകിയ പരാതിയില്‍ ജയിലില്‍ അകപ്പെടുകയും ആറു വർഷം ജയില്‍ വാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്നു. 

റിയാദ്: കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ച ദീർഘകാലം പ്രവാസിയും സാമൂഹിക സേവകനുമായിരുന്ന ഒളവട്ടൂര്‍ കരടുകണ്ടം സ്വദേശി ചെറുകുന്നന്‍ അബ്ദുല്‍ കരീം ഹാജിയുടെ (66) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ജിദ്ദയിലെ കന്തറയിൽ ബിസിനസ് സ്ഥാപനം നടത്തിയിരുന്ന അദ്ദേഹത്തിന് 12 വർഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. 

ആറു വർഷങ്ങൾക്ക് മുമ്പ് മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാന്‍ എയർപോർട്ടില്‍ എത്തിയപ്പോള്‍ സ്‌പോൺസര്‍ നൽകിയ പരാതിയില്‍ ജയിലില്‍ അകപ്പെടുകയും ആറു വർഷം ജയില്‍ വാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്നു. സാമൂഹിക പ്രവർത്തകര്‍ ഇടപെട്ട് നിയമപ്രശ്‌നങ്ങള്‍ തീർത്ത്  നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. രോഗം കാരണം ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിയോഗ വാർത്തയറിഞ്ഞ ബന്ധുക്കള്‍ മൃതദേഹമെങ്കിലും ഒരു നോക്ക് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ജിദ്ദ ഐ.സി.എഫ് വെൽഫയര്‍ ടീം ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. കരീം ഹാജിയുടെ ബന്ധു സാജിദ്, സാമൂഹിക പ്രവർത്തന്‍ അബ്ബാസ്, ഐ.സി.എഫ് വെൽഫയര്‍ ടീം അംഗങ്ങളായ അബു മിസ്ബാഹ് ഐക്കരപ്പടി, അബ്ബാസ് ചെങ്ങാനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആവശ്യമായ രേഖകള്‍ ശരിയാക്കി നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചു. 

ജിദ്ദ മഹ്ജര്‍ ആശുപത്രിയില്‍ ബന്ധുമിത്രാദികളും സംഘടനാ പ്രവർത്തകരും ചേർന്ന് മയ്യിത്ത് നമസ്‌കാരം നിർവഹിച്ചു. ജിദ്ദ ഐ.സി.എഫ് പ്രബോധകൻ മുഹ്‌യുദ്ധീന്‍ അഹ്‌സനി പയ്യന്നൂര്‍ മയ്യിത്ത് നമസ്‌കാരത്തിനും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. ഞായറാഴ്ച രാവലെ കരിപ്പൂര്‍ എയർപ്പോർട്ടില്‍ എത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഒളവട്ടൂര്‍ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ - ഖദീജ, മക്കള്‍ - അഷ്‌റഫ്, സുഹൈല്‍, നജീബ, ഫിൻസിയ, റോഷ്ന.

Read also: ഉംറ നിർവഹിച്ച്​ മടങ്ങവേ കാറപകടം; മലയാളി കുടുംബത്തിലെ കൈക്കുഞ്ഞ്​ മരിച്ചു

click me!