
റിയാദ്: ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലെ യാംബുവിൽ നിന്ന് പുറപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. തിരൂർ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ വീട്ടിലെ മുഹമ്മദ് ഇസ്‌മായിൽ (39) ആണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്. ഈ മാസം ആറിന് നാല് സുഹൃത്തുക്കളോടൊപ്പം യാംബുവിൽ നിന്ന് ഉംറ തീർഥാടനത്തിന് പോയ വാഹനം മക്കക്ക് സമീപം ഖുലൈസിൽ വൈകീട്ട് ആറോടെ അപകടത്തിൽപ്പെടുകയായിരുന്നു.
ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാടക കാറിന് പിറകെ പാക്കിസ്താൻ സ്വദേശി ഓടിച്ച ട്രക്ക് വന്നിടിക്കുകയായിരുന്നു.
യാംബു റോയൽ കമീഷനിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്. തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സക്കിടെയാണ് മരണം.
വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലി കട്ടിലശ്ശേരി, മുഹമ്മദ് അഷ്റഫ് കരുളായി, അലി തിരുവനന്തപുരം, അബ്ദുറഹ്മാന്‍ തിരുവനന്തപുരം എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്ന ഇസ്മായിൽ യാംബു റോയൽ കമീഷൻ ആശുപത്രിയിലെ കോൺട്രാക്‌റ്റിങ് കമ്പനിയിലെ ക്ലീനിങ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. പിതാവ് - പേവുംകാട്ടിൽ മുഹമ്മദ്, മാതാവ് - ഫാത്തിമ, ഭാര്യ - റൈഹാനത്ത്, മക്കൾ - അനസ്, റിയ, റീഹ.
Read also: സൗദി അറേബ്യയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam