
മസ്കറ്റ്: ഒമാനിൽ ഏറ്റവും ഉയരം കൂടിയ കൊടിമരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞു. അൽഖുവൈറിലെ മിനിസ്ട്രീസ് ഡിസ്ട്രിക്ടിൽ നിർമിച്ച കൊടിമരം മസ്കറ്റ് ഗവർണർ സയ്യിദ് സഊദ് ബിൻ ഹിലാൽ അൽ ബുസൈദിയാണ് ഉദ്ഘാടനം ചെയ്തത്. 12,000 ചതുരശ്രമീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
126 മീറ്റർ ഉയരമാണ് കൊടിമരത്തിന് ഉള്ളത്. ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിതമായ ഈ കൊടിമരം 135 ടൺ ഉരുക്ക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കൊടിമരത്തിലെ ഒമാനി പതാകയ്ക്ക് 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ടാകും. 9,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഹരിത ഇടങ്ങളും 435 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള നടത്ത, സൈക്ലിങ് പാതകളും കൊടിമര പദ്ധതിയിൽ ഉൾപ്പെടുന്നു. ഇരിപ്പിടങ്ങൾ, കഫേകൾ, പാർക്കിങ് സ്ഥലങ്ങൾ, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായതോടെ വിനോദത്തിനും മറ്റ് ഔട്ട്ടോർ കായിക പ്രവർത്തനങ്ങൾക്കും അനുയോജ്യമായ സ്ഥലമായി ഇത് മാറിയിട്ടുണ്ട്. ഒമാനി സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന വാസ്തുവിദ്യാ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്ക്വയറിന്റെ രൂപകൽപ്പന.
കൊടിമര പദ്ധതിക്ക് പിന്നിൽ മലയാളികളും പ്രവർത്തിച്ചിട്ടുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. അൽ ഖുവൈർ സ്ക്വയർ പദ്ധതി നടപ്പാക്കിയ ത് പസിഫിക് ബ്ലൂ എൻജിനീയറിങ് കമ്പനിയാണ്. ഈ കമ്പനിയുടെ പ്രൊജക്ട് ഹെഡ് ആയി പ്രവർത്തിക്കുന്നത് കൊല്ലം സ്വദേശിയായ അനസ് അബ്ദുസ്സലാം ആണ്. കൂടാതെ പ്രൊജക്ട് മാനേജർ പത്തനംതിട്ട സ്വദേശി സുനിൽ സത്യൻ, കമ്പനി ഒമാൻ ഡയറക്ടർ മലപ്പുറം സ്വദേശി റബി തുടങ്ങിയവരും ഒമാന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ പ്രയത്നിച്ചവരിലുണ്ട്. കൊടിമര പദ്ധതിയുടെ നിർമാണത്തിന്റെ വിവിധ തലങ്ങളിലായി ഭൂരിഭാഗവും മലയാളികളാണ് പ്രവർത്തിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ