ദുബൈ എക്സ്പോ; സുസ്ഥിര വികസനം ആശയമാക്കി മലേഷ്യയുടെ 'റെയിന്‍ഫോറസ്റ്റ് കനോപി' പവലിയന്‍

By Web TeamFirst Published Mar 31, 2021, 7:55 PM IST
Highlights

പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നുള്ള മനുഷ്യജീവിതാനുഭവം വിവിധ തലങ്ങളില്‍ അവതരിപ്പിക്കുന്നതായിരിക്കും മലേഷ്യയുടെ പവലിയന്‍. വെല്ലുവിളികള്‍ നിറഞ്ഞ ഈ സന്ദര്‍ഭത്തിലും എല്ലാ മേഖലയിലും സന്തുലിതമായൊരു കാഴ്‍ചപ്പാട് ഉണ്ടാകേണ്ടതിന്റെ ആശ്യകതയാണ് റെയിന്‍ ഫോറസ്റ്റ് കനോപിയിലൂടെ മലേഷ്യ അവതരിപ്പിക്കുന്നത്.

ദുബൈ: സുസ്ഥിര വികസനമെന്ന ആശയം മുന്‍നിര്‍ത്തി ദുബൈ എക്സ്പോ 2020ല്‍ മലേഷ്യ തയ്യാറാക്കുന്ന പവലിയന്റെ വിശദ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. 1234.05 ചതുരശ്ര മീറ്ററില്‍ തയ്യാറാക്കുന്ന പവലിയന്‍ എക്സ്പോയിലെ ആദ്യ 'സീറോ കാര്‍ബണ്‍' സംരഭമായിരിക്കുമെന്ന്  ദുബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് യുഎഇയിലെ മലേഷ്യന്‍ അംബാസഡര്‍ മുഹമ്മദ് താരിദ് സുഫിയാന്‍ പറഞ്ഞു.

പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നുള്ള മനുഷ്യജീവിതാനുഭവം വിവിധ തലങ്ങളില്‍ അവതരിപ്പിക്കുന്നതായിരിക്കും മലേഷ്യയുടെ പവലിയന്‍. വെല്ലുവിളികള്‍ നിറഞ്ഞ ഈ സന്ദര്‍ഭത്തിലും എല്ലാ മേഖലയിലും സന്തുലിതമായൊരു കാഴ്‍ചപ്പാട് ഉണ്ടാകേണ്ടതിന്റെ ആശ്യകതയാണ് റെയിന്‍ ഫോറസ്റ്റ് കനോപിയിലൂടെ മലേഷ്യ അവതരിപ്പിക്കുന്നത്.

"

കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്‍ത് സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കാനുള്ള തന്ത്രപരമായ അവസരം കൂടിയായാണ് എക്സ്പോയെ മലേഷ്യ കാണുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഒപ്പം ലോകത്തിന് സന്തുലിത വികസനം സംബന്ധിച്ച പുതിയ ആശയങ്ങള്‍ പകര്‍ന്നു നല്‍കാനും ലക്ഷ്യമിടുന്നതായി അംബാസഡര്‍ പറഞ്ഞു. വെല്ലുവിളികളെ തരണം ചെയ്‍ത് എക്സ്പോ സംഘടിപ്പിക്കാനുള്ള യുഎഇയുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‍തു.

22 മന്ത്രാലയങ്ങളുടെയും 40 ഏജന്‍സികളുടെയും അഞ്ച് സ്റ്റേറ്റ് ഗവണ്‍മെന്റുകളുടെയും സാന്നിദ്ധ്യമായിരിക്കും മലേഷ്യന്‍ പവലിയനിലുണ്ടാവുക. ഇവയെല്ലാം കൂടി 26 പ്രതിവാര വാണിജ്യ - വ്യാവസായിക പരിപാടികള്‍ എക്സ്പോ നടക്കുന്ന ആറ് മാസങ്ങളിലായി സംഘടിപ്പിക്കും. ഒപ്പം കുറഞ്ഞത് 200 മലേഷ്യന്‍ വ്യാപാര പ്രതിനിധി സംഘങ്ങളെങ്കിലും എക്സ്പോയുടെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് ക്ലസ്റ്ററുകളിലുള്ള 10 വ്യത്യസ്ഥ ബിസിനസുകളെ പവലിയന്‍ ഒരുകുടക്കീഴില്‍ അണിനിരത്തുമെന്നും മലേഷ്യന്‍ അംബാസഡര്‍ പറഞ്ഞു.

പ്രകൃതിയുടെ സന്തുലിതാവസ്ഥയും അതിനോട് മനുഷ്യന്‍ സ്വീകരിക്കേണ്ട തുറന്ന സമീപനവുമാണ് പവലിയനിലൂടെ മലേഷ്യ അവതരിപ്പിക്കുന്നത്. മരുഭൂമിയുടെ നടുവില്‍ മഴക്കാടുകളുടെ മാതൃകയില്‍ ഒരു നദി കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പവലിയന്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന്  മലേഷ്യന്‍ ഗ്രീന്‍ ടെക്നോളജി ആന്റ് ക്ലൈമറ്റ് ചേഞ്ച് സെന്റര്‍ സിഇഒ ശംസുല്‍ ബഹാര്‍ മുഹമ്മദ് പറഞ്ഞു. മലേഷ്യന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവും കുറച്ചാണ് രൂപകല്‍പന.

യുഎഇയും മലേഷ്യയും തമ്മിലുള്ള വാണിജ്യ നിക്ഷേപ ബന്ധങ്ങളും എക്സ്പോയിലൂടെ കൂടുതല്‍ ശക്തമാവുമെന്ന് മലേഷ്യന്‍ അംബാസഡര്‍ പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ മലേഷ്യക്ക് ഏറ്റവുമധികം വ്യാപാര ബന്ധവും കയറ്റുമതിയുമുള്ളത് യുഎഇയുമായാണ്. സൗദി അറേബ്യ കഴിഞ്ഞാല്‍ മലേഷ്യ ഏറ്റവുമധികം സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും യുഎഇയില്‍ നിന്നാണ്. ഒപ്പം മലേഷ്യയുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും എക്സ്പോ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

click me!