
അല്‍ ഐന്‍: തന്റെ കാറോടിച്ച് വന്‍ തുക ട്രാഫിക് ഫൈന്‍ വരുത്തിവെച്ച സുഹൃത്തിനെതിരെ പരാതിയുമായി യുവാവ് കോടതിയില്‍. യുഎഇയിലെ അല്‍ഐനിലാണ് സംഭവം. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 62,300 ദിര്‍ഹം (13 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആണ് തന്റെ വാഹനത്തിന് പിഴ ലഭിച്ചതെന്ന് 28 വയസുകാരനായ പരാതിക്കാരന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം കേസ് അല്‍ ഐന്‍ പ്രാഥമിക കോടതിയുടെ പരിഗണനയ്ക്ക് വന്നു. തന്റെ 2014 മോഡല്‍ റേഞ്ച് റോവര്‍ വാഹനം, അനുമതിയില്ലാതെയാണ് സുഹൃത്ത് എടുത്തുകൊണ്ടു പോയത്. പിന്നീട് വാഹനത്തിനും മറ്റ് ആളുകളുടെ വസ്‍തുവകകള്‍ക്കും നാശനഷ്ടങ്ങളുണ്ടാക്കി. അശ്രദ്ധമായ ഡ്രൈവിങിന് 55,000 ദിര്‍ഹത്തിന്റെ ട്രാഫ് ഫൈന്‍ പല സമയത്തായി ലഭിച്ചു. ഇതിന് പുറമെ മറ്റ് നിയമലംഘനങ്ങളും വാഹനത്തിന്റെ പേരില് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആകെ 62,300 ദിര്‍ഹത്തിന്റെ ബാധ്യത സുഹൃത്ത് കാരണം വാഹനത്തിന് ഉണ്ടായെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഈ പണം സുഹൃത്ത് തന്നെ നല്‍കണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. കേസ് കഴിഞ്ഞ ദിവസം വിചാരണയ്‍ക്കെടുത്തപ്പോള്‍ ആരോപണ വിധേയന്‍ കോടതിയില്‍ ഹാജരായില്ല. കേസ് സംബന്ധിച്ച് ഇയാള്‍ക്ക് ടെക്സ്റ്റ് മെസേജുകളിലൂടെയും മറ്റും സന്ദേശം അയച്ചെങ്കിലും കോടതിയില്‍ ഹാജരാവാതെ വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കേസിന്റെ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
Read also: സ്‍കൂളിലെ പരിപാടികള്‍ക്കിടയില്‍ 'മഴവില്‍ ചിഹ്നങ്ങള്‍'; ചിത്രങ്ങള്‍ പിന്‍വലിച്ച് അധികൃതര്‍
ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.
ഇയാളുടെ കൈവശം മയക്കുമരുന്നുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായും 'അല്‍ അന്‍ബ' റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയായി ഇയാള്‍ പതിവായി ലീവ് എടുത്തതും ക്ഷീണിതനായി കാണപ്പെട്ടതുമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാക്കിയത്. ജോലിസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥന്‍ ലഹരിമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ വസ്തുക്കളും പ്രതിയെയും ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 144 പേര്‍ ലഹരിമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ചവരില്‍ 61 ശതമാനം കുവൈത്തികളും ബാക്കിയുള്ളവര്‍ വിദേശികളുമാണ്.
Read more - സർട്ടിഫിക്കറ്റ് പരിശോധന തുടരുന്നു; ഏഴ് പ്രവാസികളുടെ എഞ്ചിനീയറിംഗ് ബിരുദം വ്യാജമെന്ന്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam