
ദുബായിലെ മറിനയിലെ പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് ആഡംബര വാഹനം മോഷണം പോയി. രണ്ടരക്കോടിയോളം വില വരുന്ന ലംബോര്‍ഗിനിയാണ് മോഷണം പോയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിലെ മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് തെരച്ചിലില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചായിരുന്നു ഒരു മില്യണ്‍ ദിര്‍ഹം വില വരുന്ന ആഡംബര കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് എടുത്തുകൊണ്ട് പോയത്.
മറീന മേഖലയിലെ സ്വകാര്യ പാര്‍ക്കിംഗില്‍ നിന്ന് വാഹനം കളവ് പോയതായി കഴിഞ്ഞ ദിവസമാണ് ഒരു നിക്ഷേപകന്‍ പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ട ശേഷം വിദേശത്ത് പോയിരിക്കുകയായിരുന്നു ഉടമ. തിരകെ വന്ന് വാഹനം എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മോഷണം പോയത് ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പല എമിറൈറ്റുകളിലായി നടന്ന ആഡംബര വാഹന മോഷണത്തേക്കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കേസില്‍ സംശയിക്കപ്പെട്ട ദുബായ് സ്വദേശിയെ കണ്ടെത്തിയ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യക്കാരായ ഇയാളുടെ രണ്ട് പങ്കാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഏറെക്കാലമായി പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ട ആഡംബര വാഹനങ്ങള്‍ മോഷ്ടിക്കാന്‍ പദ്ധതി തയ്യാറാക്കിയത് ദുബായ് സ്വദേശിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. പാര്‍ക്കിംഗ് മേഖലകള്‍ കേന്ദ്രീകരിച്ച് നിരന്തര നിരീക്ഷണം നടത്തിയ ശേഷമായിരുന്നു ഇത്. അറസ്റ്റ് ചെയ്തതയാളെ ദുബായ് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചു. 870000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇയാളെ നാട് കടത്താനും കോടതി ഉത്തരവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam