അഞ്ച് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ ബാത്ത് റൂമില്‍ ക്യാമറ വെച്ച് പകര്‍ത്തിയ പ്രവാസി പിടിയിലായി

By Web TeamFirst Published Sep 21, 2018, 4:04 PM IST
Highlights

മറ്റൊരു സ്ത്രീ മെമ്മറി കാര്‍ഡ് ലാപ്‍ടോപ്പില്‍ ഇട്ട് പരിശോധിച്ചപ്പോള്‍ നൂറുകണക്കിന് വീഡിയോകളും ചിത്രങ്ങളും ഇതിലുണ്ടായിരുന്നെന്ന് കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്ന ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇതിന് പുറമേ മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങളും കാര്‍ഡില്‍ കണ്ടതോടെ

ദുബായ്: ഒപ്പം താമസിച്ചിരുന്ന കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യന്‍ പൗരനെ കോടതിയില്‍ ഹാജരാക്കി. ബാത്ത്റൂമില്‍ ക്യാമറ വെച്ചാണ് 41 വയസുകാരനായ ഇയാള്‍ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങള്‍ ബാത്ത്റൂമിന്റെ സീലിങില്‍ ഒളിപ്പിച്ച് വെയ്ക്കുകയായിരുന്നു.

നായിഫ് ഏരിയയില്‍ രണ്ട് ബെഡ്റൂമുകളിലുള്ള ഒരു ഫ്ലാറ്റിലാണ് പ്രതി താമസിച്ചിരുന്നത്. മറ്റൊരു കുടുംബവും ഇയാള്‍ക്കൊപ്പം ഇവിടെ താമസിച്ചിരുന്നു. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒപ്പം ഭര്‍ത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് സ്ത്രീകളുമാണ് ആ കുടുംബത്തില്‍ ഉണ്ടായിരുന്നത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന 32 വയസുകാരിയായ ഒരു സ്ത്രീ കുളിക്കാനായി ബാത്ത്റൂമില്‍ കയറിയപ്പോള്‍ ക്യാമറയുടെ ലെന്‍സ് പോലെ എന്തോ ഒന്ന് കണ്ടെങ്കിലും പിന്നീട് അത് മറ്റുള്ളവരെ അറിയിച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ബാത്ത്റൂമില്‍ കയറിയെ മറ്റൊരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്. ഇവര്‍ അത് പുറത്തെടുത്ത ശേഷം പരിശോധിക്കാനായി സുഹൃത്തിന് നല്‍കി.

മെമ്മറി കാര്‍ഡ് ഫോണില്‍ ഇട്ട് പരിശോധിച്ചപ്പോള്‍ ഫ്ലാറ്റിലെ ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇവര്‍ വസ്ത്രം മാറുന്നതും കുളിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതിനിടെ ഉറക്കമെഴുന്നേറ്റ പ്രതി, മറ്റുള്ളവര്‍ ക്യാമറ കണ്ടെത്തിയെന്ന് മനസിലാക്കിയതോടെ അത് തിരികെ വാങ്ങാന്‍ ശ്രമിച്ചു. സ്ത്രീകള്‍ ഇത് വിസമ്മതിച്ചതോടെ പിന്നീട് ക്ഷമചോദിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് യാചിക്കുകയുമായിരുന്നു. ഇതല്ലാതെ തന്റെ പക്കല്‍ മറ്റ് ചിത്രങ്ങളോ വീഡിയോകളോ ഇല്ലെന്ന് ഇയാള്‍ സത്യം ചെയ്ത് പറഞ്ഞതോടെ സ്ത്രീ ക്ഷമിക്കാന്‍ തയ്യാറായി.

എന്നാല്‍ മറ്റൊരു സ്ത്രീ മെമ്മറി കാര്‍ഡ് ലാപ്‍ടോപ്പില്‍ ഇട്ട് പരിശോധിച്ചപ്പോള്‍ നൂറുകണക്കിന് വീഡിയോകളും ചിത്രങ്ങളും ഇതിലുണ്ടായിരുന്നെന്ന് കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്ന ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇതിന് പുറമേ മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങളും കാര്‍ഡില്‍ കണ്ടതോടെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഡിസംബറില്‍ തന്നെ ക്യാമറ സ്ഥാപിച്ചിരുന്നെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അതില്‍ തനിക്ക് ഇഷ്ടമുള്ളവ എഡിറ്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിനോട് പറഞ്ഞു. പ്രാഥമികമായി വാദം കേട്ടശേഷം കേസ് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റിവെച്ചു. 

click me!