
ദുബായ്: മസാജിന് പോയ ഇന്ത്യക്കാരനെ ഫ്ലാറ്റിനുള്ളില്‍ അടിച്ചുവീഴ്‍ത്തി 1,10,000 ദിര്‍ഹം കവര്‍ന്നതായി പരാതി. നാഇഫ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടപടികള്‍ കഴിഞ്ഞ ദിവസം കോടതിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
28 വയസുള്ള ഇന്ത്യക്കാരനാണ് പണം നഷ്ടമായത്. നാഇഫിലെ ഇലക്ട്രോണിക് കടകളില്‍ നിന്ന് ചില സാധനങ്ങള്‍ വാങ്ങുന്നതിനായി തൊഴിലുടമ ഇയാളുടെ പക്കല്‍ 1,10,000 ദിര്‍ഹം കൊടുത്തയച്ചു. ഇത് ഷോള്‍ഡര്‍ ബാഗില്‍ ഇട്ടശേഷം റോഡിലൂടെ നടക്കുന്ന സമയത്ത് ഗോള്‍ഡ് സൂഖിന് സമീപത്ത് വെച്ചാണ് 49കാരിയായ അസര്‍ബൈജാന്‍ സ്വദേശിനി ഇയാളെ സമീപിച്ചത്. 50 ദിര്‍ഹത്തിന് ഇവര്‍ മസാജ് വാഗ്ദാനം ചെയ്തു. നിര്‍ബന്ധിച്ചപ്പോള്‍ താന്‍ വഴങ്ങിയെന്നും തുടര്‍ന്ന് സ്ത്രീയ്ക്കൊപ്പം അവരുടെ സ്റ്റുഡിയോ ഫ്ലാറ്റില്‍ എത്തുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വസ്ത്രം മാറിയ ശേഷം ഇയാള്‍ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഉറക്കെ ശബ്ദമുണ്ടാക്കി. വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന 39 വയസുള്ള മറ്റൊരാള്‍ സ്ഥലത്തെത്തി. ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ബാഗിലുണ്ടായിരുന്ന പണം ഇവര്‍ കൈക്കലാക്കി. ഇയാളെ വീടിനുള്ളില്‍ തന്നെ പൂട്ടിയിട്ടിട്ട് ഇരുവരും രക്ഷപെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ഇയാളുടെ ബാഗ് പൊലീസ് സംഘം കണ്ടെടുത്തെങ്കിലും 10 ദിര്‍ഹം മാത്രമാണ് അതിലുണ്ടായിരുന്നത്.
ഈ ഫ്ലാറ്റ് വേശ്യാവൃത്തിക്ക് ഉപയോഗിച്ചിരുന്നതാണെന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ വ്യക്തമായി. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍, യുവാവ് സ്ത്രീയ്ക്കൊപ്പം കെട്ടിടത്തിനുള്ളിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇയാളെ ആക്രമിച്ച ശേഷം ഇരുവരും തൊട്ടടുത്ത കെട്ടിടത്തിന് മുകളിലേക്ക് ചാടുകയും അവിടെ നിന്ന് സ്റ്റെപ്പ് വഴി താഴേയിറങ്ങി രക്ഷപെടുകയും ചെയ്തുവെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഫ്ലാറ്റ് യൂറോപ്യന്‍ പൗരയായ മറ്റൊരു സ്ത്രീയാണ് വാടകകയ്ക്ക് എടുത്തതെന്ന് കണ്ടെത്തി. വിചാരണ ഡിസംബര്‍ 20ലേക്ക് മാറ്റിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam