
ഷാര്‍ജ: യുഎഇയില്‍ ബുധനാഴ്‍ച കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി 30 മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് രക്ഷിതാക്കള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പലയിടങ്ങളിലായി അനേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി വ്യാഴാഴ്‍ച രാത്രിയോടെ വീട്ടിലേക്ക് തിരികെയെത്തിയത്.
ദില്ലി സ്വദേശിയായ അനവ് സേഥിനെ ആണ് വ്യാഴാഴ്‍ച ഷാര്‍ജ അല്‍ താവുനിലെ വീട്ടില്‍ നിന്ന് കാണാതായത്. രക്ഷിതാക്കള്‍ക്കായി ഒരു കുറിപ്പ് എഴുതി വെച്ചിട്ടാണ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ എന്താണ് മകനെ പ്രേരിപ്പിച്ചതെന്ന് അറിയില്ലെന്ന് പിതാവ് മോഹിത് സേഥ് പറഞ്ഞു. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനവ്.
ബുധനാഴ്‍ച ഉച്ചയ്‍ക്ക് ശേഷം വീട്ടില്‍ അമ്മയും സഹോദരിമാരും ഉറങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥി വീടു വിട്ടിറങ്ങിയത്. തന്നോട് ക്ഷമിക്കണമെന്നും ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ലെന്നുമായിരുന്നു എഴുതി വെച്ച കുറിപ്പിലുണ്ടായിരുന്നത്. അടുത്തിടെ വരാനിരിക്കുന്ന പത്താം ക്ലാസ് പരീക്ഷാ ഫലം സംബന്ധിച്ച ആശങ്ക കാരണമാകാം കുട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. എന്നാല്‍ നേരത്തെയുള്ള പരീക്ഷകളില്‍ നല്ല മാര്‍ക്ക് അവന് ലഭിച്ചിരുന്നെന്നും ആദ്യം ടേം പരീക്ഷയില്‍ നല്ല മാര്‍ക്ക് കിട്ടിയപ്പോള്‍ മാതാപിതാക്കള്‍ അവന് ഒരു വാച്ച് സമ്മാനം നല്‍കിയിരുന്നുവെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam