
ഷാര്‍ജ: തകരാര്‍ പരിഹരിക്കാനായി നല്‍കിയ മൊബൈല്‍ ഫോണില്‍ നിന്ന് ചിത്രങ്ങളും വീഡിയോകളും ചോര്‍ത്തിയെടുത്ത് ബ്ലാക് മെയില്‍ ചെയ്‍ത സംഭവത്തില്‍ ടെക്നീഷ്യനെതിരെ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് അറബ് പൗരനായ ടെക്നീഷ്യന്‍ യുവതിയോട് പറഞ്ഞത്.
മാര്‍ച്ചിലാണ് യുവതി ഇത് സംബന്ധിച്ച പരാതി ഷാര്‍ജ പൊലീസിന് നല്‍കിയത്. റിപ്പയര്‍ ചെയ്യാനായി നല്‍കിയ ഫോണ്‍ രണ്ട് ദിവസം ടെക്നീഷ്യന്റെ കൈവശമുണ്ടായിരുന്നു. ഈ സമയത്ത് ഇയാള്‍ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും ഫോണില്‍ നിന്ന് പകര്‍ത്തുകയായിരുന്നു.
ഒരാഴ്‍ചക്ക് ശേഷം യുവതിയെ ഫോണില്‍ ബന്ധപ്പെട്ട ടെക്നീഷ്യന്‍ തന്റെ ബാങ്ക് ലോണ്‍ അടച്ചുതീര്‍ക്കാന്‍ 20,000 ദിര്‍ഹം വേണമെന്ന് ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ കൈവശം ചിത്രങ്ങളുണ്ടെന്ന് തെളിയിക്കാനായി ഏതാനും ഫോട്ടോകള്‍ ഇയാള്‍ അയച്ചുകൊടുക്കുകയും ചെയ്‍തു.
യുവതിയെ ഫോണില്‍ ബന്ധപ്പെട്ട കാര്യം പ്രതി സമ്മതിച്ചു. എന്നാല്‍ റിപ്പയറിങിനിടെ ഫോണ്‍ മെമ്മറിയില്‍ നിന്ന് നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ചില ചിത്രങ്ങള്‍ താന്‍ തന്റെ കംപ്യൂട്ടറില്‍ സേവ് ചെയ്‍തെന്നും, ആ ചിത്രങ്ങള്‍ അയച്ചുനല്‍കുന്നതിനെ കുറിച്ച് സംസാരിക്കാനാണ് ഫോണില്‍ ബന്ധപ്പെട്ടതെന്നുമാണ് ഇയാളുടെ വാദം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam