
കുവൈത്ത് സിറ്റി: വടക്കേ ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും മരുഭൂമികളിൽ മാത്രം കണ്ടുവരുന്ന അപൂർവ ഇനത്തിൽപ്പെട്ട 'മോയ്‌ല' പാമ്പിനെ കുവൈത്തിൽ കണ്ടെത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. അബ്ദുള്ള അൽ സെയ്ദാനാണ് മരുഭൂമിയിലെ ഈ പാമ്പിനെ കണ്ടെത്തുകയും ഇതിന്റെ സവിശേഷതകൾ രേഖപ്പെടുത്തുകയും ചെയ്തത്. 'വ്യാജ കോബ്ര' എന്നറിയപ്പെടുന്ന ഈ പാമ്പുകൾക്ക് മരുഭൂമിയിലെ മണലിന്റെയും കരിയിലകളുടെയും നിറമായതുകൊണ്ട് തന്നെ ശത്രുക്കളിൽ നിന്നും ഇരകളിൽ നിന്നും വളരെ എളുപ്പത്തിൽ ഒളിച്ചിരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ അപകടമോ തോന്നിയാൽ, പെട്ടെന്ന് തന്നെ കഴുത്തിന്റെ ഭാഗം വിടർത്തി യഥാർത്ഥ മൂർഖൻ പാമ്പിനെപ്പോലെ ഫണം വിടർത്തി നിൽക്കാൻ പ്രത്യേക കഴിവുണ്ടെന്ന് ഡോ. അൽ സെയ്ദാൻ വിശദീകരിച്ചു. പ്രാദേശികമായി 'അബു അൽ അയൂൺ' എന്നും ഈ പാമ്പുകൾ അറിയപ്പെടുന്നുണ്ട്. ശരാശരി 80 സെന്‍റീമീറ്റർ മുതൽ 190 സെന്‍റീമീറ്റർ വരെ നീളമുള്ള, മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഈ പാമ്പുകൾ മരുഭൂമിയിലെ 'ഡെസേർട്ട് ലാർക്ക്' പക്ഷികളുടെ കുഞ്ഞുങ്ങളെയാണ് പ്രധാനമായും ആഹാരമാക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയാതെ പക്ഷികൾ നോക്കിനിൽക്കുമ്പോഴാണ് ഇവ തന്ത്രപൂർവ്വം ഇരപിടിക്കുന്നത്.
കുവൈത്തിൽ പ്രാദേശികമായി സബാഹ് അൽ-അഹമ്മദ് റിസർവ്, അൽ-ജുലൈയ, കൂടാതെ വടക്കൻ മരുഭൂമി പ്രദേശങ്ങളായ അൽ-സാൽമി, തെക്കൻ മരുഭൂമി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഈ ഇനം പാമ്പുകളെ സാധാരണയായി കണ്ടുവരുന്നത്. ഇവയുടെ വായിന്റെ ഉൾഭാഗത്ത് പുറകിലായാണ് വിഷപ്പല്ലുകൾ സ്ഥിതി ചെയ്യുന്നത്. നേരിയ തോതിൽ വിഷമുള്ളവയാണെങ്കിലും, ഇവ മനുഷ്യർക്ക് വലിയ രീതിയിൽ അപകടകാരികളല്ലെന്നും പരിസ്ഥിതി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam