
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ, ഭീകരവാദത്തെ അനുകൂലിക്കൽ, അട്ടിമറിശ്രമങ്ങൾക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ വിവിധ കേസുകളിൽ കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനൽ കോടതി തിങ്കളാഴ്ച 46 സുപ്രധാന വിധികൾ പുറപ്പെടുവിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായങ്ങളിലൂടെ 13 പ്രതികൾക്ക് വ്യത്യസ്ത തടവുശിക്ഷകൾ വിധിക്കുകയും പ്രതികൾക്കും കേസുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾക്കുമായി ആകെ 31 കോടി കുവൈത്ത് ദിനാർ പിഴ ചുമത്തുകയും ചെയ്തു.
കള്ളപ്പണം വെളുപ്പിച്ച ഒരു പ്രധാന കേസിൽ നാല് പ്രതികൾക്ക് 10 വർഷം വീതം തടവുശിക്ഷയും ഏകദേശം 19.9 കോടി കുവൈത്ത് ദിനാർ പിഴയും വിധിച്ചു. കൂടാതെ ഈ ഇടപാടുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾക്ക് വെളുപ്പിച്ച തുകയ്ക്ക് തുല്യമായ ഏകദേശം 9.9 കോടി ദിനാർ പിഴ ചുമത്തുകയും അവയുടെ വാണിജ്യ പ്രവർത്തനങ്ങൾ സ്ഥിരമായി നിരോധിക്കുകയും ചെയ്തു. ഈ വിധിന്യായത്തിന്റെ സംഗ്രഹം ഔദ്യോഗിക ഗസറ്റിലും ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കും.
മറ്റൊരു കേസിൽ ലബനീസ് ഹിസ്ബുള്ളയ്ക്ക് ഫണ്ട് നൽകുകയും സംഘടനയിൽ ചേരുകയും ചെയ്ത കുറ്റത്തിന് മൂന്ന് കുവൈത്ത് പൗരന്മാരും ഒരു ലബനൻ സ്വദേശിയും ഉൾപ്പെടെ നാല് പ്രതികൾക്ക് 10 വർഷം വീതം തടവും 60 ലക്ഷം കുവൈത്ത് ദിനാർ പിഴയും കോടതി ചുമത്തി. കള്ളപ്പണക്കേസിൽ ഉൾപ്പെട്ട മറ്റൊരു കുവൈത്ത് സ്വദേശിക്ക് 10 വർഷം തടവും 60.7 ലക്ഷം ദിനാർ പിഴയും വിധിച്ച കോടതി, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ ഉപയോക്താവ് ഫവാസ് അൽ-കസീരിക്ക് അഞ്ച് വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam