അബുദാബി: ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ വലിയ തുകയുടെ പിഴ അടയ്‍ക്കാനുള്ളവര്‍ക്ക് അവ പലിശരഹിത തവണകളായി അടയ്‍ക്കാന്‍ അവസരം. രാജ്യത്തെ അഞ്ച് ബാങ്കുകളുമായി ചേര്‍ന്നാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും പിഴയടയ്‍ക്കാത്തതിന്റെ പേരില്‍ വാഹനം പിടിച്ചെടുക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കണമെന്നുമാണ് പൊലീസിന്റെ അഭ്യര്‍ത്ഥന.
അബുദാബി കൊമേഴ്‍സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മശ്റഖ് അല്‍ ഇസ്‍ലാമി, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയാണ് വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമായ തവണ വ്യവസ്ഥകളില്‍ പിഴ അടയ്‍ക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ പിഴ ലഭിച്ച ഡ്രൈവര്‍ക്ക് ഈ ബാങ്കുകളില്‍ ഏതെങ്കിലും നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. പിഴ ലഭിച്ച് രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുകയും വേണം. ശേഷം പിഴത്തുക തവണകളായി അടയ്‍ക്കാനുള്ള അപേക്ഷ നല്‍കാം.
ഈ സംവിധാനത്തിലൂടെ അബുദാബി പൊലീസിന്റെ സര്‍വീസ് സെന്ററുകള്‍ വഴിയോ സ്‍മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പോലുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴിയോ പിഴ അടയ്‍ക്കാം. പ്രത്യേക പലിശ നല്‍കാതെ ഒരു വര്‍ഷം വരെയുള്ള തവണകളാക്കി പിഴത്തുകയെ മാറ്റാനാവും. ഒട്ടനവധി വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമാവുന്ന ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
ട്രാഫിക് ഫൈനുകള്‍ ആദ്യത്തെ രണ്ട് മാസത്തിനുള്ളില്‍ തന്നെ അടച്ചാല്‍ തുകയില്‍ 35 ശതമാനം ഇളവ് ലഭിക്കും. ഒരു വര്‍ഷത്തിനകം അടയ്‍ക്കുന്നവര്‍ക്ക് 25 ശതമാനം ഇളവും അനുവദിക്കുന്നുണ്ട്. 2020ലെ ട്രാഫിക് നിയമം - 5 പ്രകാരം, അബുദാബിയില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക 7000 ദിര്‍ഹത്തിലധികമായാല്‍ അധികൃതര്‍ വാഹനം പിടിച്ചെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam