മൂന്നുമാസം കൊണ്ട് പ്രദേശത്തെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും പിടികൂടുമെന്നും മൂന്നുമാസത്തിന് ശേഷം ജലീബ് ഇതുപോലെയായിരിക്കില്ലെന്നും കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി അഹ്മദ് അൽ മൻഫൂഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ 'ക്ലീൻ ജലീബ്’പദ്ധതിയുടെ ഭാഗമായി ജലീബ് അൽ ശുയൂഖിൽ കൂട്ട പരിശോധന നടത്തുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ശുശ്രൂഷകൾ നിർത്തി വച്ചു. റെയ്ഡ് മുന്നറിയിപ്പ് വന്നതോടെ മലയാളികളടക്കമുള്ള നിരവധി വിദേശികൾ അവധിയെടുത്ത് നാട്ടിൽ പോയി.
മൂന്നുമാസം കൊണ്ട് പ്രദേശത്തെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും പിടികൂടുമെന്നും മൂന്നുമാസത്തിന് ശേഷം ജലീബ് ഇതുപോലെയായിരിക്കില്ലെന്നും കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി അഹ്മദ് അൽ മൻഫൂഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് അബ്ബാസിയ, ഹസ്സാവി എന്നിവയുൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്. പരിശോധനക്കായി അധികൃതർ ആക്ഷന്‍ പ്ലാൻ തയാറാക്കിയിട്ടുണ്ട്.
മുമ്പങ്ങുമില്ലാത്തവിധം അരിച്ചുപെറുക്കി ശക്തമായ പരിശോധന നടത്താനാണ് തീരുമാനം. അബ്ബാസിയയയിൽ കെട്ടിടങ്ങളുടെ ബേസ്മെൻറിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദിവ്യബലികൾ ഉൾപ്പെടെ എല്ലാ ശുശ്രൂഷകളും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടായിരിക്കില്ലെന്ന് വിശ്വാസികളെ അറിയിച്ചിട്ടുണ്ട്.
വീടുകൾ, റിയൽ എസ്റ്റേറ്റ് കെട്ടിടങ്ങൾ, വെയർ ഹൗസുകൾ തുടങ്ങിയവ നിരീക്ഷണ വിധേയമാക്കും. ഓപ്പറേഷന്‍ റൂം തുറന്നും ആകാശ നിരീക്ഷണം നടത്തിയും മേഖലയിൽ നിന്നു നിയമലംഘകരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കനത്ത പരിശോധനക്കാണ് നീക്കം.