
കുവൈത്ത് സിറ്റി: കുവൈത്തലെ ഇന്ത്യയുടെ പുതിയ അംബാസഡർ പരമിത ത്രിപാതി ബയാൻ പാലസിൽ നടന്ന ചടങ്ങിൽ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് ക്രെഡൻഷ്യൽസ് സമർപ്പിച്ചു. ചടങ്ങിന് മുൻപ് പരമിത ത്രിപാതിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. കുവൈത്തിലെ ഇന്ത്യയുടെ 20-ാമത്തെയും ആദ്യ വനിതാ അംബാസഡറുമാണ് അവർ.
അംബാസഡറെ അമീർ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു, അവരുടെ സേവനത്തിന് വിജയാശംസകൾ നേർന്നു. ഇന്ത്യ-കുവൈത്ത് സൗഹൃദബന്ധങ്ങളുടെ ദീർഘചരിത്രവും ശക്തമായ ജനങ്ങളിടയിലെ ബന്ധങ്ങളും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെയും ഇന്ത്യൻ ജനതയുടെയും ആശംസകൾ അംബാസഡർ അമീറിന് കൈമാറി. നിലവിലെ പ്രാദേശിക സാഹചര്യത്തിൽ കുവൈത്തിനൊപ്പം ഇന്ത്യ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ ആവർത്തിക്കുകയും ചെയ്തു.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ലഭിക്കുന്ന പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തിയ അവർ, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, ആരോഗ്യം, ശാസ്ത്ര-സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി. ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധങ്ങൾക്ക് 65 വർഷം പൂർത്തിയായിരിക്കുന്ന ഈ വർഷം, ഇരുരാജ്യങ്ങളും തങ്ങളുടെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ വിപുലപ്പെടുത്താൻ പ്രതിബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam