
ദുബൈ: ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ യുഎഇ സന്ദർശിക്കുന്നതിന് ഇലക്ട്രോണിക് വിസ നിർബന്ധമാക്കി. യുഎഇയിൽ എത്തുന്നതിന് മുമ്പ് ഇ-വിസ എടുക്കണമെന്ന് അധികൃതർ അറിയിച്ചു. വിസ ലഭിക്കുന്നതിനുള്ള എട്ട് നിബന്ധനകളും അധികൃതർ പ്രഖ്യാപിച്ചു.
യുഎഇ ഡിജിറ്റൽ ഗവൺമെന്റ് ആണ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ യാത്രസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. മറ്റ് ജിസിസി രാജ്യങ്ങളിലെ സ്ഥിര താമസക്കാരായ പ്രവാസികൾ യുഎഇയിലേക്ക് വരുമ്പോൾ ഇ-വിസ എടുത്തിരിക്കണമെന്നതാണ് പ്രധാന നിർദ്ദേശം. ദുബായ് ജിഡിആർഎഫ്എയുടെ വെബ്സൈറ്റ് വഴിയും യുഎഇ ഫെഡറൽ അതോരിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആന്റ് പോർട് സെക്യൂരിറ്റിയുടെ വെബ്സൈറ്റ് വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷകന്റെ ഇ-മെയിൽ വിലാസത്തിലേക്ക് ഇ വിസ അയച്ചുതരും.
ജിസിസിയിൽ സ്ഥിരതാമസമാക്കിയ പ്രവാസി കൂടെയില്ലെങ്കിൽ ബന്ധുക്കൾക്കും ആശ്രിതർക്കും ഇ-വിസ ലഭിക്കില്ല. രാജ്യത്ത് 30 ദിവസം താമസിക്കാവുന്നതാകും ഇലക്ട്രോണിക് വിസ. അടുത്ത 30 ദിവസത്തേക്കൂടി താമസം നീട്ടാനും അവസരമുണ്ടാകും. ഇലക്ട്രോണിക് വിസ ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ യുഎഇയിലെത്തണം. മാത്രമല്ല, വിസ ഇഷ്യൂ ചെയ്ത ശേഷം തൊഴിലിൽ മാറ്റം വന്നാൽ പുതിയ വിസ എടുക്കണം. പാസ്പോർട്ടിന് മിനിമം ആറുമാസത്തെ കാലാവധിയും ജിസിസി രാജ്യത്തെ താമസ രേഖയ്ക്ക് ഒരു വർഷത്തെ കാലാവധിയും ഉണ്ടായിരിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam