
ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഫെഡറല്‍ നിയമം പ്രഖ്യാപിച്ച് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സെപ്റ്റംബര്‍ ഒന്‍പതിന് അവതരിപ്പിച്ച ഈ നിയമം ഔദ്യോഗിക ഗസ്റ്ററില്‍ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന എല്ലാ മേഖലകളും പ്രതിപാദിക്കുന്നതാണ് പുതിയ നിയമത്തിലെ വകുപ്പുകള്‍.
ഗാര്‍ഹിക തൊഴിലാളികള്‍, തൊഴിലുടമകള്‍, റിക്രൂട്ടിങ് ഏജന്റുമാര്‍ എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും അവകാശങ്ങള്‍ നിയമത്തിലൂടെ ഉറപ്പുവരുത്തും. തൊഴില്‍ സമയം, പ്രതിവാര അവധി എന്നിങ്ങനെയുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു. എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആഴ്ചയിലൊരിക്കല്‍ ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് നിയമത്തിന്റെ എക്സിക്യൂട്ടീവ് നിര്‍ദേശങ്ങളില്‍ പറയുന്നു.
തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് നിയമത്തിലെ 27-ാം വകുപ്പ് വിശദമായി പരാമര്‍ശിക്കുന്നുണ്ട്. നിയമവിരുദ്ധമായി യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിച്ചാല്‍ കുറഞ്ഞത് 50,000 ദിര്‍ഹമാണ് പിഴ. ഇത് പരമാവധി രണ്ട് ലക്ഷം ദിര്‍ഹം വരെയായി ഉയരും. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റുകള്‍ ദുരുപയോഗം ചെയ്താലോ 18 വയസില്‍ താഴെയുള്ള ആളിനെ ഗാര്‍ഹിക തൊഴിലാളിയായി നിയമിച്ചാലോ ഇതേ തുക പിഴ ലഭിക്കും.
തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതെ നിയമവിരുദ്ധമായി ജോലി ചെയ്യിക്കുക, ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുകയും പിന്നീട് അവര്‍ക്ക് ജോലി കൊടുക്കാതിരിക്കുകയും ചെയ്യുക, ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ ലഭിക്കുന്ന തൊഴില്‍ പെര്‍മിറ്റ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക, ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും തൊഴിലാളികള്‍ക്ക് നല്‍കേണ്ട അവകാശങ്ങള്‍ നല്‍കാതെയും മറ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കാതെയും റിക്രൂട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയില്‍ വരും. ഇവയ്ക്കൊക്കെ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ