
അബുദാബി: സര്‍ക്കാര്‍ മേഖലയിലെ (UAE government sector) വാരാന്ത്യ അവധിയില്‍ പ്രഖ്യാപിച്ച സുപ്രധാന മാറ്റം (New weekend) പ്രാബല്യത്തില്‍ വരാനിരിക്കെ യുഎഇയില്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഇന്ന് പ്രവൃത്തി ദിനമായ അവസാനത്തെ ഞായറാഴ്‍ചയാണ് (Sunday). അടുത്തയാഴ്‍ച മുതല്‍ നാലര ദിവസം പ്രവര്‍ത്തനവും രണ്ടര ദിവസം അവധിയുമെന്ന രീതിയിലേക്കാണ് രാജ്യം മാറുന്നത്. സര്‍ക്കാര്‍ മേഖലയ്‍ക്ക് പുറമെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും (Private organizations) വിദ്യാര്‍ത്ഥികള്‍ക്കും (Students) 2022 ആരംഭം മുതല്‍ അവധി ദിവസങ്ങള്‍ മാറും (Change in Holidays).
പുതിയ പ്രഖ്യാപനം അനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിയാഴ്‍ച ഉച്ച വരെയാണ് ഇനി പ്രവൃത്തി ദിനങ്ങള്‍. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളും അവധിയായിരിക്കും. പുതിയ വാരാന്ത്യ അവധി പ്രാബല്യത്തില്‍ വരുന്നതിനാല്‍ തന്നെ ഇത്തവണ പുതുവര്‍ഷപ്പിറവിക്ക് സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ 31 വെള്ളിയാഴ്‍ച പഴയ രീതി അനുസരിച്ച് അവധിയായിരിക്കും. അതിന് ശേഷം പിറ്റേ ദിവസം മുതല്‍ പുതിയ വാരാന്ത്യ അവധി നിലവില്‍ വരുന്നതിനാല്‍ അതുപ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലും അവധി ലഭിക്കും.
ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ അബുദാബി, ദുബൈ, അജ്‍മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലെ പൊതു സ്ഥാപനങ്ങള്‍ക്കും പുതിയ അവധി രീതിയായിരിക്കും ബാധകമാവുക. അതേസമയം ഷാര്‍ജയില്‍ വെള്ളിയാഴ്‍ചയും പൂര്‍ണമായി അവധി നല്‍കിക്കൊണ്ട് ആഴ്‍ചയില്‍ മൂന്ന് ദിവസത്തെ പൂര്‍ണ അവധിയാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ സ്വകാര്യ മേഖലയോട് പുതിയ വാരാന്ത്യ അവധിയുടെ ഗുണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്‍തിട്ടുണ്ടെങ്കിലും സ്ഥാപനങ്ങള്‍ക്ക് അവരുടെ സൗകര്യാനുസരണം അവധി ദിനങ്ങള്‍ തീരുമാനിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആഴ്‍ചയില്‍ കുറഞ്ഞത് ഒരു ദിവസം അവധി നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കമ്പനിക്ക് താത്പര്യമുണ്ടെങ്കില്‍ ഇത് വര്‍ദ്ധിപ്പിക്കാം. സര്‍ക്കാര്‍ മേഖലയിലെ അവധി മാറ്റത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തെ ചില സ്വകാര്യ കമ്പനികളും സമാനമായ വാരാന്ത്യ അവധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും പുതിയ അവധി രീതിയിലേക്ക് മാറും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam