
മസ്കറ്റ്: ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസിയിലെ ഓപ്പൺ ഹൗസിൽ രക്ഷിതാക്കൾ അംബാസഡര്‍ക്ക് നിവേദനം നല്‍കി. നീറ്റ് പരീക്ഷകൾക്കായി ഇന്ത്യക്ക് പുറത്തുള്ള കേന്ദ്രങ്ങൾ റദ്ദാക്കാനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്നും. ഒമാനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കിയത് നിരവധി പ്രവാസി വിദ്യാർത്ഥികള്‍ക്ക് അനിശ്ചിതത്വവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഒമാനിൽ ഒരു പരീക്ഷാ കേന്ദ്രം സ്ഥാപിക്കാൻ 2021ൽ നടത്തിയ ശ്രമങ്ങൾ വളരെ വലുതായിരുന്നു , എൻടിഎ അടുത്ത കാലത്ത് ഈ തീരുമാനം മാറ്റിയത് പ്രവാസി കുടുംബങ്ങളെ അനിശ്ചിതത്വത്തിലും സാമ്പത്തിക ഞെരുക്കത്തിലേക്കും നയിക്കും. ജോലിയുടെ അസ്ഥിരത, അവധി, സാമ്പത്തിക പരിമിതികൾ, അമിതമായ വിമാനക്കൂലി, മാനസിക പിരിമുറുക്കം എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ പ്രവാസി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പുതിയ പ്രതിസന്ധി കാരണം അഭിമുഖീകരിക്കേണ്ടി വരും എന്ന് രക്ഷാകര്‍ത്താക്കളുടെ പ്രതിനിധി കൃഷ്ണേന്ദു പറഞ്ഞു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനും ആവശ്യത്തിനും മുൻഗണന നൽകി കൂടുതൽ പ്രായോഗിക സമീപനം സ്വീകരിക്കാൻ ഇന്ന് എംബസിയില്‍ കൂടിയ രക്ഷാകര്‍ത്താക്കൾ അഭ്യർത്ഥിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ ഈ വിഷയം കുട്ടികളുടെ പരീക്ഷാ തയ്യാറെടുപ്പിൽ മാത്രമല്ല, എൻആർഐ വിദ്യാർത്ഥികളുടെ ഭാവി പ്രവേശനങ്ങളും തൊഴിൽ സാധ്യതകളെയും ബാധിക്കും. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രാഥമിക ഇടപെടലുകള്‍ എംബസ്സി തുടങ്ങിയതായി അംബാസിഡര്‍ അറിയിച്ചു. മൂന്നൂറിലധികം രക്ഷകര്‍ത്താക്കൾ ഒപ്പിട്ട നിവേദനം മുപ്പതോളം പേർ നേരിട്ട് എംബസിയിലെത്തി സമര്‍പ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam