
മസ്കറ്റ്: അഹമ്മദാബാദ് വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഒമാൻ. അപകടത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങളോടും ഇന്ത്യൻ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്നലെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർഇന്ത്യ ബോയിങ് 787 വിമാനം തകർന്ന് വീണത്. അപകടത്തെ തുടർന്ന് 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. മരിച്ചവരുടെ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയും അധികൃതർ പങ്കുവെയ്ക്കുന്നുണ്ട്. വിമാനയാത്രക്കാരായ 241 പേർക്ക് പുറമേ 24 പ്രദേശവാസികളും മരിച്ചിട്ടുണ്ട്. പരിക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ട്. അറുപതിലധികം വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam