
മസ്‌കറ്റ്: ഈ വർഷത്തെ ഹജ്ജ് സീസൺ വിജയകരമായി സംഘടിപ്പിച്ചതിന് സൗദി അറേബ്യയുടെ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അഭിനന്ദന സന്ദേശം അയച്ചു. ഹജ്ജ് കർമ്മങ്ങൾ സുഗമമായും സുരക്ഷിതമായും പൂർത്തിയാക്കാൻ സൗദി ഭരണകൂടം നടത്തിയ വൻ സന്നാഹങ്ങളെയും സേവനങ്ങളെയും സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രശംസിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികൾക്ക് ആശ്വാസത്തോടെയും സമാധാനത്തോടെയും ഹജ്ജ് നിർവഹിക്കാനാകുന്ന വിധത്തിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയതും അദ്ദേഹം അഭിനന്ദിച്ചു. ഈ അനുഗ്രഹീത വാർഷിക ചടങ്ങ് സംഘടിപ്പിക്കുന്നതിലും രണ്ട് വിശുദ്ധ പള്ളികളെയും പുണ്യസ്ഥലങ്ങളെയും പരിപാലിക്കുന്നതിലും സൗദി അറേബ്യയ്ക്ക് തുടർന്നും വിജയവും അനുഗ്രഹവും ലഭിക്കട്ടെയെന്നും സുൽത്താൻ പ്രാർത്ഥിച്ചു.
ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കാളികളാകാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 2.04 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ൽ ആകെ 1,673,230 പേരായിരുന്നു ഹജ്ജ് നിർവഹിച്ചതെങ്കിൽ, ഈ വർഷം ഇത് 1,707,301 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 34,071 തീർഥാടകർ ഈ പ്രാവശ്യം കൂടുതലായി എത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ തീർഥാടകരിൽ 1,546,655 പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും, 160,646 പേർ സൗദി അറേബ്യയിലെ സ്വദേശികളും വിദേശ താമസക്കാരുമാണ് (ഇഖാമ ഉടമകൾ). തീർഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കുന്നതിനുള്ള ‘മക്ക റൂട്ട് ഇനിഷ്യേറ്റീവ്’ വഴി ഈ വർഷം 388,694 പേർ മക്കയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 23.7 ശതമാനത്തിന്‍റെ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam