സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

By Web TeamFirst Published Apr 5, 2020, 10:19 AM IST
Highlights

റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

മലപ്പുറം: കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി  നടമ്മൽ പുതിയകത്ത് സഫ്‍വാൻ (37) ആണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

സഫ്‍വാന് ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നയാണ് ബന്ധുക്കള്‍ അറിയിച്ചത്. അസുഖങ്ങള്‍ കാരണം ആശുപത്രിയിലാണെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്ന വിവരം. മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്ന വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്. സന്ദർശക വിസയിൽ മാർച്ച് എട്ടിന് റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു. ഇവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പരേതരായ കെ.എൻ.പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അസീസ്, ശംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാൻ (ദുബൈ), ലുഖ്മാൻ (ഖുൻഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.

കണ്ണൂര്‍ സ്വദേശിയായ ഷബാനാസും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് സൗദിയിൽ മരണപ്പെട്ടിരുന്നു. കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും. ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയച്ചു.

ശനിയാഴ്ച രാത്രിയിലെ കണക്ക് പ്രകാരം സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആണ്. ശനിയാഴ്ച നാലുപേരാണ് മരിച്ചത്. മദീനയില്‍ ഓരോ സ്വദേശിയും വിദേശിയും മക്ക, ജിദ്ദ എന്നിവിടങ്ങളില്‍ ഓരോ വിദേശികളും മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. 69 പേര്‍ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 420 ആയി. 140 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2179 ആയി ഉയര്‍ന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു. 

click me!