
ദുബായ്: ദുബായിൽ താമസക്കാരും സന്ദർശകരും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടരാകുന്നു. 2025-ൽ ദുബായിലെ പൊതുഗതാഗത ശൃംഖല ഉപയോഗിച്ചവരുടെ എണ്ണം 80.21 കോടി (802.1 Million) കടന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 2024-ൽ 74.71 കോടി ആളുകളാണ് പൊതുഗതാഗതം ഉപയോഗിച്ചിരുന്നത്. അതിൽ നിന്ന് 7.4 ശതമാനം വർധനവാണ് 2025-ൽ രേഖപ്പെടുത്തിയത്.
ദുബായിൽ ഒരു ദിവസം ശരാശരി 22 ലക്ഷം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നു. മുൻവർഷം ഇത് 20 ലക്ഷമായിരുന്നു. 7.28 കോടി യാത്രക്കാരുമായി ഒക്ടോബർ മാസമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട മാസം. നവംബർ (7.26 കോടി), ഡിസംബർ (7.14 കോടി) മാസങ്ങൾ തൊട്ടുപിന്നാലെയുണ്ട്.
പൊതുഗതാഗതത്തിന് പുറമെ ടാക്സികളെയും ഷെയേർഡ് മൊബിലിറ്റി (Shared Mobility) സേവനങ്ങളെയും ജനങ്ങൾ വൻതോതിൽ ആശ്രയിക്കുന്നുണ്ട്. 12 കോടി ടാക്സി യാത്രകളാണ് 2025-ൽ നടന്നത്. ഷെയേർഡ് മൊബിലിറ്റി സേവനങ്ങൾ വഴി 4.1 കോടി യാത്രകൾ നടന്നു.
പ്രീമിയം ലിമോസിൻ സേവനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 2.36 കോടിയായി ഉയർന്നു. മുൻവർഷം ഇത് 1.92 കോടിയായിരുന്നു. സ്വകാര്യ കാറുകളുടെ ഉപയോഗം കുറച്ച് മെട്രോ, ബസ്, ടാക്സി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ യാത്രാസംസ്കാരം ദുബായിൽ വളർന്നുവരികയാണെന്ന് ആർടിഎ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam