കുവൈത്തിൽ രോഗികളെ സഹായിക്കുന്നതിനുള്ള ഫണ്ടിൽ നിന്നും ലക്ഷക്കണക്കിന് ദിനാർ തട്ടിയെടുത്ത കേസിൽ മൂന്ന് പ്രവാസികൾക്ക് ഏഴ് വർഷം തടവും 34 ലക്ഷം ദിനാർ പിഴയും വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. പ്രതികൾക്ക് ഏഴ് വർഷം തടവും 34 ലക്ഷത്തിലധികം ദിനാർ പിഴയുമാണ് ശിക്ഷ.
കുവൈത്ത് സിറ്റി: കുവൈത്തിൽ രോഗികളെ സഹായിക്കുന്നതിനുള്ള ഫണ്ടിൽ നിന്നും ചാരിറ്റബിൾ കമ്മിറ്റിയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് ഈജിപ്ത് സ്വദേശികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. ജഡ്ജി അബ്ദുൾ വഹാബ് അൽ മുവൈലി അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് ഏഴ് വർഷം വീതം തടവും 34,63,000 കുവൈറ്റ് ദിനാർ (ഏകദേശം 95 കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും വിധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2002 മുതൽ 2006 വരെയുള്ള കാലയളവിലാണ് ഈജിപ്ത് സ്വദേശികളായ പ്രതികൾ കുവൈത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച കോടിക്കണക്കിന് രൂപ വ്യാജരേഖ ചമച്ചും കൃത്രിമം കാണിച്ചും തട്ടിയെടുത്തത്. തുടർന്ന് ഈ പണം വിവിധ അക്കൗണ്ടുകൾ വഴി ഇവർ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തു. തട്ടിപ്പിന് ശേഷം ഈജിപ്തിലേക്ക് കടന്ന പ്രതികളെ ഈജിപ്ഷ്യൻ സുരക്ഷാ സേനയാണ് പിടികൂടിയത്.
തട്ടിയെടുത്ത തുകയുടെ മൂന്നിരട്ടി തുക പിഴയായും പ്രതികൾ ഒടുക്കണം. ഇതേ കേസിൽ പ്രതികൾക്ക് ഈജിപ്തിലെ കോടതിയും നേരത്തെ തടവുശിക്ഷയും കനത്ത പിഴയും വിധിച്ചിരുന്നു. ചാരിറ്റി ഫണ്ടുകളുടെ ദുരുപയോഗത്തിനെതിരെയും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയും കടുത്ത നിലപാടാണ് കുവൈത്ത് ജുഡീഷ്യറി സ്വീകരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഈ വിധി.


