
മനാമ: ബഹ്റൈന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ വോട്ടെടുപ്പ് തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 37 ബഹ്റൈന്‍ നയതന്ത്ര കാര്യാലയങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. അതാത് രാജ്യങ്ങളില്‍ താമസിക്കുന്ന ബഹ്റൈന്‍ പൗരന്മാര്‍ക്ക് എംബസികളിലെത്തി വോട്ട് രേഖപ്പെടുത്താം. ഇതിനായി പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അതത് രാജ്യങ്ങളിലെ പ്രാദേശിക സമയം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം. വിദേശത്തുള്ള പൗരന്മാര്‍ക്കും തങ്ങളുടെ ഭരണഘടനാ അവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ലെജിസ്ലേഷന്‍ ആന്റ് ലീഗല്‍ ഒപ്പിനിയന്‍ കമ്മീഷന്‍ ചെയര്‍മാന്‍ നവാഫ് അബ്‍ദുല്ല ഹംസ പറഞ്ഞു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് മറ്റ് രാജ്യങ്ങളിലും വോട്ടെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും രാജ്യത്തിനകത്ത് വെച്ചു നടത്തുന്ന തെരഞ്ഞെടുപ്പിന്റെ അതേ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read also: പുകവലി വിലക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചു; 10 പ്രവാസികളെ നാടുകടത്തും
ജിദ്ദ, അബുദാബി, ഇസ്ലാമാബാദ്, അങ്കാറ, പാരിസ്, കെയ്റോ എന്നീ നഗരങ്ങളിലെ നയതന്ത്ര കാര്യലയങ്ങളില്‍ പോളിങ് ആന്റ് കൗണ്ടിങ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രേഖപ്പെടുത്തുന്ന വോട്ടുകളും വോട്ട് രേഖപ്പെടുത്തിയവരുടെ വിവരങ്ങളും പ്രത്യേകം സൂക്ഷിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ബഹ്റൈനില്‍ ഈ വരുന്ന ശനിയാഴ്‍ചയാണ് നടക്കുക. വിദേശ രാജ്യങ്ങളില്‍ വെച്ച് രേഖപ്പെടുത്തപ്പെടുന്ന വോട്ടുകളും ഫലത്തോടൊപ്പം കൂട്ടിച്ചേര്‍ക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ