ദുബായില്‍ വാക്കുതര്‍ക്കത്തിനിടെ ഒപ്പം താമസിച്ച ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ ശിക്ഷ വിധിച്ചു

By Web TeamFirst Published Feb 11, 2019, 7:40 PM IST
Highlights

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലേബര്‍ അക്കൊമഡേഷനില്‍ വെച്ച് കൊലപാതകം നടന്നത്. ജബല്‍ അലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അര്‍ദ്ധരാത്രി മദ്യപിച്ച് മുറിയിലേക്ക് കടന്നുവന്ന പ്രതി റൂമില്‍ ലൈറ്റ് ഓണ്‍ചെയ്യുകയും ഉറങ്ങിക്കിടക്കുകയായിരുന്ന മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന വിധത്തില്‍ ഉറക്കെ ഫോണില്‍ സംസാരിക്കുകയും ചെയ്തു.

ദുബായ്: വാക്കുതര്‍ക്കത്തിനിടെ ഒപ്പം താമസിച്ചിരുന്ന ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ പാകിസ്ഥാന്‍ പൗരന് കോടതി ശിക്ഷ വിധിച്ചു. മനഃപൂര്‍വമല്ലാത്ത കൊലപാതകമാണെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലേബര്‍ അക്കൊമഡേഷനില്‍ വെച്ച് കൊലപാതകം നടന്നത്. ജബല്‍ അലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അര്‍ദ്ധരാത്രി മദ്യപിച്ച് മുറിയിലേക്ക് കടന്നുവന്ന പ്രതി റൂമില്‍ ലൈറ്റ് ഓണ്‍ചെയ്യുകയും ഉറങ്ങിക്കിടക്കുകയായിരുന്ന മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന വിധത്തില്‍ ഉറക്കെ ഫോണില്‍ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് വാക്കുതര്‍ക്കമായി. സന്ദര്‍ശക വിസയില്‍ ദുബായിലെത്തി അനധികൃതമായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. തൊഴില്‍ വിസ ഇല്ലാത്തതിനാല്‍ ഇവിടെ തുടരാന്‍ കഴിയില്ലെന്നും ഉടനെ സാധനങ്ങളെടുത്ത് സ്ഥലം വിടണമെന്നും ഇന്ത്യക്കാരന്‍ പറഞ്ഞു. 

തുടര്‍ന്നും പ്രതിയെ ശകാരം തുടര്‍ന്നതോടെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഇയാള്‍ നെഞ്ചില്‍ കുത്തുകയായിരുന്നു. അപ്പോള്‍ തന്നെ അവിടെ നിന്ന് രക്ഷപെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന താന്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കുത്തിയതല്ലെന്ന് കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇയാള്‍ക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും കഴിയും. 

click me!