
ദുബൈ: ഏജന്റിന്റെ തൊഴില്‍ തട്ടിപ്പിനിരയായി ദുബൈയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഇന്ത്യക്കാരന് പാകിസ്ഥാനി തുണയായി. നടുവൊടിഞ്ഞ് ആശുപത്രിയില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ അജ്ഞാതനായി കഴിഞ്ഞ ശിവനെ, പ്രാഥമിക ശുശ്രൂഷ നല്‍കി പരിപാലിക്കുകയാണ് ഉസ്‍മാനെന്ന ചെറുപ്പക്കാരന്‍.
ദുബൈയില്‍ മികച്ച ജോലിയെന്ന പത്രപരസ്യം കണ്ട് ഏജന്റിന് ഒരു ലക്ഷം രൂപ നല്‍കി വിസ തരപ്പെടുത്തി മൂന്ന് മാസം മുമ്പാണ് ഉത്തര്‍പ്രദേശ് സ്വദേശി ശിവ പൂജന്‍ ഗള്‍ഫിലെത്തിയത്. ജോലി നല്‍കാതെ ഏജന്റ് പറ്റിച്ചതോടെ മാനസിക സമ്മര്‍ദ്ദത്തിലായ യുവാവ് താമസയിടത്തെ ഫ്ലാറ്റിലെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സഹോദരിയുടെ വിവാഹത്തിനായി സ്വരൂപിച്ച കാശെടുത്ത് വിസ നേടിയ തനിക്ക് ജീവനോടെ നാട്ടിലേക്ക് മടങ്ങാനാവില്ലായിരുന്നുവെന്ന് ശിവന്‍ പറയുന്നു.
ചികിത്സാ ചിലവുകള്‍ വഹിക്കാനും ഡിസ്ചാര്‍ജ്ജ് ചെയ്യാനും ആളില്ലാതെ ദുബൈയിലെ ആശുപത്രിയില്‍ അജ്ഞാതനായി കഴിയുമ്പോള്‍ പാക്കിസ്ഥാന്‍ സ്വദേശി ഉസ്‍മാനാണ് ശിവന് തുണയായത്. ഷാര്‍ജയിലെ ഹോട്ടല്‍ മുറിയില്‍ താമസമൊരുക്കിയ ഉസ്‍മാന്‍ ഒരു മാസത്തോളമായി പ്രാഥമിക ശുശ്രൂഷ നല്‍കി പരിപാലിക്കുകയാണ് ഈ ഇരുപത്തിരണ്ടുകാരനെ. ആത്മഹത്യാ ശ്രമത്തിനെതിരെ പൊലീസ് കേസെടുത്ത ശിവന് സൗജന്യ നിയമ സഹായവുമായി കണ്ണൂര്‍ സ്വദേശി ലാം പാപ്പനിശ്ശേരിയും മുന്നോട്ടു വന്നു. ഇനി എമിഗ്രേഷന്‍ ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ ശിവനെ നാട്ടിലേക്ക് കയറ്റിവിടാനാകുമെന്ന പ്രതീക്ഷയിലാണ് ഉസ്മാന്‍.
വീഡിയോ:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam