സുഷമാ സ്വരാജിന്‍റെ വിയോഗത്തിൽ ഗൾഫിലെ പ്രവാസികൾ അനുശോചിച്ചു

By Web TeamFirst Published Aug 7, 2019, 11:33 PM IST
Highlights

പ്രവാസികളുടെ, വിശേഷിച്ച് ഗൾഫ്-അറബ് രാജ്യങ്ങളിലുള്ളവരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും  ഏറെ താത്പര്യത്തോടെയാണ് വിദേശമന്ത്രിയായിരിക്കവേ കഴിഞ്ഞ അഞ്ച് വര്‍ഷം സുഷമാ സ്വരാജ്  കൈകാര്യം ചെയ്തത്. 

ദുബായ്: മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്‍റെ വിയോഗത്തിൽ ഗൾഫിലെ പ്രവാസികൾ അനുശോചിച്ചു. തങ്ങളുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലുമെല്ലാം കൂടെ നിന്ന പ്രിയപ്പെട്ട ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രവാസികള്‍ അഭിപ്രായപ്പെട്ടു. 

പ്രവാസികളുടെ, വിശേഷിച്ച് ഗൾഫ്-അറബ് രാജ്യങ്ങളിലുള്ളവരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും  ഏറെ താത്പര്യത്തോടെയാണ് വിദേശമന്ത്രിയായിരിക്കവേ കഴിഞ്ഞ അഞ്ച് വര്‍ഷം സുഷമാ സ്വരാജ്  കൈകാര്യം ചെയ്തത്. ഒരു ട്വിറ്റർ സന്ദേശംപോലും നടപടിക്കുള്ള നിവേദനമായി അവർ സ്വീകരിച്ചു. അങ്ങനെ പ്രവാസികളുടെ പ്രിയങ്കരിയായ വിദേശകാര്യമന്ത്രിയായിരുന്നു  സുഷമാ സ്വരാജ്. 

ആഭ്യന്തരസംഘർഷം രൂക്ഷമായ നാളുകളിൽ ഇറാഖിലും ലിബിയയിലും കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടെയുള്ള നഴ്‌സുമാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ അവർ വഹിച്ച പങ്ക് നിർണായകമായിരുന്നു. ശമ്പളവും ഭക്ഷണവും ഇല്ലാതെ യു.എ.ഇ.കടലിൽ ഉടമകൾ ഉപേക്ഷിച്ച കപ്പലുകളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആശ്വസിപ്പിക്കാനും അവർക്ക് സുരക്ഷിതമായ രീതിയിൽ പുനരധിവാസം ഉറപ്പിക്കാനും സുഷമ നടത്തിയ ശ്രമങ്ങൾ ഏറെ വലുതായിരുന്നു 

വിദേശരാജ്യങ്ങളിൽ സഞ്ചരിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രങ്ങൾക്ക് അടിസ്ഥാനമിട്ടതും ഒരുപരിധിവരെ സുഷമാ സ്വരാജ് തന്നെയായിരുന്നു. അറബ്  നേതാക്കളെല്ലാം  ആദരത്തോടെയാണ് സുഷമയെ എതിരേറ്റതും രാഷ്ട്രീയബന്ധുക്കൾക്കും സമ്പന്നർക്കുമായി സംവരണം ചെയ്യപ്പെട്ട പ്രവാസിപുരസ്‌കാരങ്ങൾക്ക് സാധാരണക്കാരും അർഹരാണ് എന്ന പ്രതീതി സൃഷ്ടിക്കാനും അവരുടെ നേതൃത്വത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയമായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് പ്രവാസലോകം സുഷമാ സ്വരാജിന്‍റെ പ്രവൃത്തികളെ അംഗീകരിച്ചതും പ്രശംസിച്ചതും.

click me!