റിയാദ്: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ സ്വകാര്യ ആശുപത്രി അടച്ചു. ജാമിഅ ഡിസ്ട്രിക്റ്റിലെ അന്ദല്‍സിയ ആശുപത്രിയാണ് അടച്ചത്. രോഗം ബാധിച്ചവരുടെ കാര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനങ്ങളും ഔദ്യോഗിക മാനദണ്ഡവും പ്രകാരം തുടര്‍നടപടികള്‍ സ്വീകരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച ആറുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 79 ആയി. 493 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 5,862 ആയി. മക്കയിൽ നാലും മദീനയിൽ രണ്ടും പേരാണ് പുതുതായി മരിച്ചത്. മക്കയിൽ ആകെ മരണ സംഖ്യ 22 ഉം മദീനയിൽ 31ഉം ആയി.
ജിദ്ദയിൽ 12ഉം റിയാദിൽ നാലും ഹുഫൂഫിൽ മൂന്നും ഖത്വീഫ്, ദമ്മാം, അൽഖോബാർ, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈൽ, അൽബദാഇ എന്നിവിടങ്ങളിൽ ഓരോന്നുമാണ് ഇതുവരെ രജിസ്റ്റർ ചെയ്ത മരണങ്ങൾ. രോഗബാധിതരിൽ 4,852 പേർ ചികിത്സയിൽ തുടരുന്നു. 42 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 931 ആയി.