
അമ്മാന്‍: ജലക്ഷാമം പരിഹരിക്കാന്‍ കൃത്രിമ മഴ ഉൾപ്പെടെയുള്ള പദ്ധതികൾ വ്യാപകമാക്കണമെന്ന് യുഎഇ. മദ്ധ്യപൂർവദേശവും ആഫ്രിക്കയും ഉൾപ്പെടുന്ന മേഖല നേരിടാന്‍ പോകുന്ന ജലക്ഷാമത്തെ ഗൗരവത്തോടെ കാണണമെന്നും ജോർദാനിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ യുഎഇ മുന്നറിയിപ്പ് നല്‍കി.
സമീപ കാലങ്ങളെ അപേക്ഷിച്ച് യുഎഇയില്‍ കൂടുതലായി തണുപ്പും മഴയും ലഭിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. എന്നാല്‍ മദ്ധ്യപൂർവദേശവും ആഫ്രിക്കയും നേരിടാന്‍ പോകുന്ന ജലക്ഷാമം പരിഹരിക്കാന്‍ കൃത്രിമ മഴ ഉൾപ്പെടെയുള്ള പദ്ധതികൾ വ്യാപകമാക്കണമെന്ന് യുഎഇ പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പ് മന്ത്രി ഡോ.താനി അൽ സിയൂദി ആവശ്യപ്പെട്ടു. കടൽവെള്ളം ശുദ്ധീകരിക്കാൻ കൂടുതൽ പ്ലാന്റുകൾ നിർമിക്കുകയും കൃത്രിമ മഴയ്ക്കുള്ള ക്ലൗഡ് സീഡിങ് വ്യാപകമാക്കുകയും വേണം. ഭൂഗർഭ ജലശേഖരമുൾപ്പെടെ അപകടകരമാം വിധം കുറയുന്നതിനാൽ നൂതനസാങ്കേതിക വിദ്യകൾ അടിയന്തരമായി വികസിപ്പിക്കണമെന്നും ജോർദാനിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
അന്തരീക്ഷ ഈർപ്പത്തിൽ നിന്ന് വെള്ളം വേർതിരിക്കുന്ന നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്. ക്ലൗഡ് സീഡിങ് വിജയികരമായി നടപ്പാക്കാൻ കഴിഞ്ഞത് രാജ്യത്തിനു നേട്ടമായി. ഭൂഗർഭ ജലശേഖരം സംരക്ഷിക്കാനും നടപടികൾ സ്വീകരിച്ചു വരുന്നു. കിണറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ജലസംരക്ഷണത്തിനായി യുഎഇ ഊർജിത നടപടികൾ സ്വീകരിച്ചുവരികയാണ്. ലിവ മരുഭൂമിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലസംഭരണി സ്ഥിതിചെയ്യുന്നത്. 560 കോടി ഗ്യാലൻ വെള്ളം സംഭരിക്കാവുന്ന പദ്ധതി 161 കോടി ദിർഹത്തിനാണു പൂർത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam