
റിയാദ്: നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ലോകം ഉറ്റുനോക്കുന്ന 41-ാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി അറേബ്യയിലെ അല്‍ ഉലയിലേക്ക് പുറപ്പെട്ടതായി വിവിധ ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദിയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിനെ ക്ഷണിച്ചിരുന്നു. ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും സൗദിയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. യുഎഇയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക.
അതേസമയം സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നിരുന്നു. അതിര്‍ത്തി തുറന്നത് ഉപരോധം പിന്‍വലിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നാലു വർഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിലാണ് സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നത്. കുവൈത്ത് വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam