
അബുദാബി: യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്‍ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന്റെ കാര്യം രാഷ്‍ട്ര നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്‍ടാവ് ജെറാഡ് കുഷ്‍നര്‍ പറഞ്ഞു. അമേരിക്കന്‍, ഇസ്രയേല്‍ പ്രതിനിധി സംഘത്തോടൊപ്പം ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ യുഎഇയിലെത്തിയ അദ്ദേഹം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2017 മുതല്‍ തുടരുന്ന ഉപരോധം, അതത് രാഷ്ട്ര നേതാക്കളുമായുള്ള ചര്‍ച്ചയുടെ അജണ്ടയിലുണ്ടെന്ന് ജെറാഡ് കുഷ്‍നര്‍ പറഞ്ഞു. യുഎഇ നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ യാത്രയിലൂടെ സാധിച്ചു. തുടര്‍ന്ന് ബഹ്റൈനിലും സൗദി അറേബ്യയിലും ഖത്തറിലും താന്‍ പോകുമ്പോള്‍ അതത് രാഷ്ട്ര നേതാക്കളുമായും സംസാരിക്കും. പ്രശ്‍നത്തിന് ന്യായവും ഉചിതവുമായ പരിഹാരം കണ്ടെത്തുന്നത് വരെ തങ്ങള്‍ ചര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യുഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂൻ ബിൻ സായിദ് അൽ നയ്ഹാൻ, യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിൻ സായിദ് അൽ നഹ്‍യാൻ എന്നിവരുമായി കഴിഞ്ഞ ദിവസം ജെറാഡ് കുഷ്‍നര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി മെയർ ബെൻ-ഷബ്ബത്ത്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam