
ദോഹ: രാജ്യത്തെ വ്യാപാര മേഖലയ്ക്ക് പിന്തുണയേകി പുതിയ 'ടാക്സ് വെയർഹൗസ്' സേവനവുമായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി. എക്സൈസ് നികുതി പരിധിയിൽ വരുന്ന ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ തീരുമാനം.
പുതിയ സംവിധാനം നിലവിൽ വന്നതോടെ, എക്സൈസ് തീരുവ മുൻകൂട്ടി അടയ്ക്കാതെ തന്നെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും അവ ഗോഡൗണുകളിൽ സൂക്ഷിക്കാനും കമ്പനികൾക്ക് സാധിക്കും. ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് വിൽപ്പനക്കായി എത്തുമ്പോൾ മാത്രം നികുതി നൽകിയാൽ മതിയാകും. 'ടാക്സ് സസ്പെൻഷൻ' എന്ന ഈ രീതി വഴി തീരുവ അടക്കുന്നതിൽ ലഭിക്കുന്ന ഇളവ് കമ്പനികളുടെ കൈവശം പണലഭ്യത വർധിപ്പിക്കാൻ സഹായിക്കും.
നിലവിലുള്ള അംഗീകൃത കസ്റ്റംസ് വെയർഹൗസുകളെ പ്രത്യേകം ലൈസൻസുകൾ ഇല്ലാതെ തന്നെ ടാക്സ് വെയർഹൗസുകളായി പരിഗണിക്കും. നികുതി റീഫണ്ട് നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. കോർപ്പറേറ്റ് ലോണുകളുടെ വായ്പ, പലിശ തിരിച്ചടവുകൾക്ക് മൂന്ന് മാസത്തെ സാവകാശം നൽകാനുള്ള ഖത്തർ സെൻട്രൽ ബാങ്കിന്റെ തീരുമാനത്തിന് പിന്നാലെയാണ് ടാക്സ് അതോറിറ്റിയുടെ ഈ പ്രഖ്യാപനം. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ ചെറുകിട-വൻകിട വ്യവസായങ്ങൾക്ക് വലിയ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇതിലൂടെ രാജ്യത്തെ വ്യാപാര അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam