
ദോഹ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 18-ാം തീയ്യതി മുതല്‍ എല്ലാ വിമാന സര്‍വീസുകളും 14 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. ഇതിന് പുറമെ മെട്രോകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിവെച്ചു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് കൊറോണ നിയന്ത്രണത്തിനുള്ള കൂടുതല്‍ നടപടികള്‍ തീരുമാനിച്ചത്. ബുധനാഴ്ച മുതല്‍ 14 ദിവസത്തേക്ക് രാജ്യത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കും. കാര്‍ഗോ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വില്ലക്കില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖത്തര്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള വിമാനങ്ങളും സര്‍വീസ് നടത്തും. ഖത്തറിലെ പൗരന്മാരും വിദേശികളും പരമാവധി യാത്രകള്‍ ഒഴിവാക്കണം. വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ അതതിടങ്ങളിലെ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ആവശ്യമെങ്കില്‍ ഇവര്‍ക്ക് നാട്ടിലെത്തുന്നതിനുള്ള സൗകര്യം അതാതിടങ്ങളിലെ ഖത്തര്‍ എംബസികള്‍ ഒരുക്കും.
മെട്രോയും ബസ് സര്‍വീസും ഉള്‍പ്പെടെയുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ഞായറാഴ്ച രാത്രിയോടെ പ്രവര്‍ത്തനം നിര്‍ത്തി. 55ന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, മാനസിക സമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് താമസ സ്ഥലത്തിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കും. രാജ്യത്ത് ഞായറാഴ്ച മാത്രം 64 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 401 ആയി. നാല് പേര്‍ക്ക് ഇതിനോടകം രോഗം ഭേദമാവുകയും ചെയ്തു. 7950 പേര്‍ക്ക് പരിശോധന നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam