
റിയാദ്: സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് നാളെ (ബുധനാഴ്ച) തുടക്കമാകും. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രത്യേക സമിതികൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിലയുറപ്പിച്ചിരുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞർ, ഖാദിമാർ, വിദഗ്ധരായ മാസപ്പിറവി നിരീക്ഷകർ എന്നിവർ ഈ ദൗത്യത്തിൽ പങ്കാളികളായി. ശരീഅത്ത് നിയമങ്ങൾക്കനുസൃതമായ കൃത്യത ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ 1447 ശഅബാൻ 29-ന് (2026 ഫെബ്രുവരി 17, ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ വിശ്വാസികൾ വ്രതപുണ്യത്തിലേക്ക് കടക്കും. ഒമാനിൽ മറ്റന്നാളാണ് (വ്യാഴാഴ്ച്ച) വൃതാരംഭം.
ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാണ് ഒമാനിൽ റമദാൻ വ്രതം ആരംഭിക്കുക. ജീവിതതാളം തന്നെ മാറുന്ന ഒരു മാസത്തിലേക്കാണ് ഗൾഫ് നാടുകൾ കടക്കുന്നത്. റമദാൻ ആശംസിച്ച് ഷെയ്ഖ് ഹംദാൻ പങ്കുവെച്ച ഹൃദ്യമായ വീഡിയോ വൈറലാവുകയാണ്. സർക്കാർ ഓഫീസുകളുടേയും വിദ്യാലയങ്ങളുടേയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം മാറ്റിയിട്ടുണ്ട്. യുഎഇയിൽ സർക്കാർ സ്ഥാപനങ്ങൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും പ്രവർത്തിക്കുക. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിവരെയാകും പ്രവർത്തി സമയം. സ്വകാര്യ മേഖലാ ജീവനകാർക്ക് ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ്. വിശ്വാസികൾക്ക് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണ കർത്താക്കൾ ആശംസകൾ നേർന്നു. സൗദിയാണ് മാസപ്പിറ ആദ്യം സ്ഥിരീകരിച്ചത്. സൗദി സുപ്രീം കോർട്ട് പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും വ്രതാരംഭം ഉറപ്പിച്ചു. ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാൻ വ്രതാരംഭമെന്ന് ഒമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam