
റിയാദ്: ഇന്ത്യയെന്ന ആശയത്തെ പോലും ചോദ്യം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ നേതൃത്വം ദേശീയ തലത്തിൽ കോൺഗ്രസ് ഏറ്റെടുക്കുമെന്ന് കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി വിഷയം കൊണ്ട് രക്ഷപെട്ടവർ മോദിയും പിണറായി വിജയനുമാണെന്ന് രമേശ് പരിഹസിച്ചു. ജനങ്ങൾ മറ്റൊന്നും ചർച്ചചെയ്യുന്നില്ല. എന്നാൽ ജനവിധിയിൽ നിന്ന് ഇതുകൊണ്ടൊന്നും രക്ഷപെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒ ഐ സി സി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിജിയുടെ 150ാം ജന്മവാർഷികാഘോഷത്തിൽ പെങ്കടുക്കാൻ ദമ്മാമിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ആർ എസ് എസ്, സംഘ്പരിവാർ അജണ്ടകൾ മാത്രം നടപ്പാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സർക്കാരിനെതിരെ മുഴുവൻ പ്രതിപക്ഷ കക്ഷികളേയും യോജിപ്പിക്കാനുള്ള ഗൗരവ പൂർണമായ ശ്രമം കോൺഗ്രസ് ഏറ്റെടുക്കുകയാണ്. ഈ മാസം 13ന് ദേശീയ തലത്തിൽ മുഴുവൻ പ്രതിപക്ഷ കക്ഷികളുടേയും യോഗം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് പലരും കൂട്ടത്തിൽ ചേരാതെ മാറിനിൽക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമം ഭരണഘടനയെ വെല്ലുവിളിക്കുന്നു എന്ന് ബോധ്യമുള്ളതുകൊണ്ടാണ് താൻ തന്നെ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. വോട്ടിങ് മെഷീനിലെ തിരിമറികളെക്കുറിച്ച് ആരോപണമുണ്ടെങ്കിലും തെളിവുകൾ ഹാജരാക്കാൻ കഴിയാത്തത് പ്രശ്നമാണ്. സെൻകുമാറിനെ ഡി ജി പിയാക്കിയതിൽ ഖേദിക്കുന്നെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ കൂടുതൽ വിശദീകരണത്തിനില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ശബരിമല വിഷയത്തിൽ സർക്കാർ ജനങ്ങേളാട് മാപ്പു പറയണം. അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മാനിക്കണമെന്ന കോൺഗ്രസ് അഭിപ്രായം തന്നെയാണ് ഇപ്പോൾ കേരള സർക്കാരിനും. കേരള ധനമന്ത്രി തോമസ് ഐസക്കിന്‍റെ പിടിപ്പുകേടിനാൽ കേരളം വൻ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ്. ഒരു പദ്ധതിയും നടക്കുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam