
റിയാദ്: എലികള്‍ക്കും കുരങ്ങന്മാര്‍ക്കും പകരം ജയിലുകളിലെ തടവുകാരില്‍ മരുന്നുപരീക്ഷണം നടത്തണമെന്നാവശ്യപ്പെട്ട സൗദി നടി വിവാദക്കുരുക്കിലായി. 35കാരിയായ മറാം അബ്‍ദുല്‍ അസീസാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പ്രതിഷേധമേറ്റുവാങ്ങുന്നത്.
തടവുകാരെ, വിശേഷിച്ചും സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലുള്ളവരെ, ഇങ്ങനെ ഭക്ഷണവും വെള്ളവും കൊടുത്ത് പുനരധിവസിപ്പിക്കുന്നതിന് പകരം മരുന്നുപരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നായിരുന്നു മറാമിന്റെ ട്വീറ്റ്. രാജ്യത്തിന് അങ്ങനെയെങ്കിലും അവരെക്കൊണ്ട് ഗുണമുണ്ടാവട്ടെ. നമുക്ക് ഒരു ഉപദ്രവവും ഏല്‍പ്പിക്കാത്ത എലികളെയും കുരങ്ങന്മാരെയും ഉപയോഗിക്കുന്നതിന് പകരം ഇത്തരക്കാരെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കണം. - നടി ട്വീറ്റ് ചെയ്തു.
മറാമിന്റെ അഭിപ്രായം വിദ്വേഷം വമിപ്പിക്കുന്നതും മനുഷ്യത്വ രഹിതവുമായതാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ചിലര്‍ നടിയെ ഹിറ്റ്ലറുമായി താരതമ്യം ചെയ്തപ്പോള്‍ പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതെന്നും ആരോപണമുയര്‍ന്നു. നടിയാണ് യഥാര്‍ത്ഥത്തില്‍ പരീക്ഷണത്തിന് വിധേയമാകേണ്ടയാളെന്നും ചിലര്‍ ആക്ഷേപിച്ചു.
വിമര്‍ശനങ്ങള്‍ ഏറിയതോടെ താനും മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ടെന്നായി നടി. പരീക്ഷണങ്ങള്‍ക്ക് ആരോഗ്യമുള്ള ആളുകളെ വേണമെന്നും തന്നെ അതിന് ചേരില്ലെന്നുമായി. എന്നാല്‍ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന രോഷം ഇതുകൊണ്ടൊന്നും ശമിച്ചില്ല. മനുഷ്യത്വം എന്താണെന്നറിയാതെ എന്ത് അവയവ ദാനമെന്ന് ചിലര്‍ ചോദിച്ചപ്പോള്‍ പലരുടെയും വികൃതമുഖം പുറത്തുകൊണ്ടുവരാന്‍ ഈ കൊറോണക്കാലത്തിന് സാധിച്ചെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam